തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്‌റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. ഇടതുമുന്നണി മന്ത്രിസഭയെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സൗഹൃദ സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കോടിയേരി.
സ്‌പീക്കർക്കും മന്ത്രി കെടി ജലീലിനുമെതിരെ കേസെടുത്ത് ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ഏജൻസികൾക്ക് മുന്നിൽ വിറങ്ങലിച്ച് പോകുന്നവരല്ല ഇടതുപക്ഷം. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് എതിരെ രഹസ്യമൊഴി നൽകാൻ കേന്ദ്ര ഏജൻസികൾ പ്രേരിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ഇത് പരിശോധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇങ്ങനെ പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. മറ്റ് സംസ്‌ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകൾ ഇത്തരം നീക്കങ്ങളിൽ പകച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ആർഎസ്‌എസിന്റെയും ബിജെപിയുടെയും ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുതെന്ന സന്ദേശമാണ് ഇതിനെതിരെ ഇടതുപക്ഷ സർക്കാർ നൽകുന്നത്. ഇനിയുള്ള മണിക്കൂറുകളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരണവുമായി രംഗത്തെത്തും. ഇത്തരം പ്രചാരണങ്ങൾ ഒരുമിച്ച് വരുമ്പോൾ ശരിയല്ലേയെന്ന് തോന്നും. എന്നാൽ, കരുതിയിരിക്കണമെന്ന് കോടിയേരി നിർദ്ദേശിച്ചു.
Also Read: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി എടുക്കാൻ അനുമതി