തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർടിന്റെ അടിസ്‌ഥാനത്തിലാണ് കോടതി നടപടി.
ഇഡിക്ക് എതിരായ കേസിൽ ക്രൈംബ്രാഞ്ച് സന്ദീപ് നായരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. അഞ്ചര മണിക്കൂറോളമാണ് കഴിഞ്ഞ ദിവസം സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതരുടെ പേരുകൾ പറയാൻ തന്നെ ഇഡി നിർബന്ധിച്ചതായി സന്ദീപ് നായർ മൊഴി നൽകി. കസ്‌റ്റഡിയിലും ജയിലിലും വച്ച് ചോദ്യം ചെയ്‌തപ്പോഴാണ് ഇഡി തന്നെ നിർബന്ധിച്ചതെന്നും സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ക്രൈംബ്രാഞ്ചിന്റെ നടപടിക്ക് എതിരെ ഇഡി രംഗത്ത് വന്നിരുന്നു. ഇഡി അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് നൽകിയിട്ടില്ലെന്നും, തങ്ങളുടെ വിശദീകരണം കേൾക്കാതെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനുള്ള അനുമതി നേടിയതെന്നും ഇഡി ആരോപണം ഉന്നയിച്ചു. കൂടാതെ ക്രൈംബ്രാഞ്ചിന്റെ നടപടി സംശയാസ്‌പദമാണെന്നും ഇഡി ആരോപണം ഉന്നയിക്കുന്നുണ്ട്.
Read also : ചിലവില്ലാത്ത പബ്ളിസിറ്റി; സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരിച്ച് സ്‌റ്റാലിന്റെ മകൻ