തിരുവനന്തപുരം: ഇഡി സമ്മർദ്ദം ചെലുത്തി എന്ന സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതരെ കുടുക്കാൻ ഇഡി നിർബന്ധിച്ചു എന്ന കാര്യം നേരത്തെ പുറത്ത് വന്നതാണ്. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരി എന്ന് തെളിയിക്കുന്നതാണ് സന്ദീപിന്റെ ആരോപണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. ഉന്നതർക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു എന്നാണ് സന്ദീപ് നായർ ജയിലിൽ നിന്നറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
‘സരിത് ആണ് സ്വപ്‌നാ സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത്. സ്വപ്‌നയെ സഹായിക്കാനാണ് ബെംഗളൂരുവിലേക്ക് താൻ ഒപ്പം പോയത്. സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാദ്ധ്യമങ്ങളോട് പറയാൻ തയ്യാറാണ്’- എന്നായിരുന്നു ജയിൽ മോചിതനായ ശേഷമുള്ള സന്ദീപിന്റെ വാക്കുകൾ.
സ്വർണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്. കസ്‌റ്റംസ് കേസിലും ഇഡി കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻഐഎയുടെ കേസിൽ മാപ്പുസാക്ഷിയാണ്.
Read Also: കാക്കനാട് ലഹരിക്കടത്ത്; ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി