കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലെ മലയാളിയെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ച് എക്‌സൈസ്. ഇതിനായി അന്വേഷണ സംഘം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. കോഴിക്കോട് സ്വദേശിയായ ഇയാൾ ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയാണ്.
കേസിലെ മുഖ്യപ്രതി മുഹമ്മദ് ഫവാസിന്റെ ഫോണ്‍ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് സംഘത്തിന്റെ അന്തരാഷ്‍ട്ര ബന്ധങ്ങൾ പുറത്ത് വന്നത്. ഫവാസിനെ വിളിച്ചവരില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരുണ്ടെന്നാണ് എക്‌സൈസ് നിഗമനം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ചാണ് വില്‍പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കാക്കനാട് സംഘം എംഡിഎംഎ വാങ്ങിയത് ചെന്നൈയില്‍ നിന്നായിരുന്നു. ഇതിന് സാമ്പത്തിക സഹായം ചെയ്‌ത കൂടുതല്‍ പേരുടെ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലക്കാരായ ചിലരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചതായാണ് വിവരം.
കാക്കനാട് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 12 പ്രതികളാണ് ഇതുവരെ അറസ്‌റ്റിലായത്. കേസില്‍ ഏറ്റവുമൊടുവിൽ അറസ്‌റ്റ് ചെയ്യപ്പെട്ട സുസ്‌മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും ഇവര്‍ വലിയ തോതില്‍ സാമ്പത്തിക സഹായം ചെയ്‌തിരുന്നു എന്നാണ് കണ്ടെത്തൽ.
Most Read: അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും