തിരുവനന്തപുരം: കൊല്ലത്ത് കെഎസ്ആർടിസിയും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ മെഡിക്കല്‍ കോളേജില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം അനുസരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2528300
അപകടത്തില്‍പ്പെട്ട് കടയ്‌ക്കൽ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിൽസയിൽ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വിദഗ്‌ധ ചികിൽസ ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്.
രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. കടയ്‌ക്കൽ ആശുപത്രിയില്‍ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിൽസയിൽ ഉള്ളത്. 42 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്‌ധ ചികിൽസ നല്‍കി എമര്‍ജന്‍സി ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കാന്‍ വീണാ ജോർജ് നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ പറ്റിയറിയാന്‍ കണ്‍ട്രോള്‍ റൂം സംവിധാനം ഉപയോഗിക്കാൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്‌ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്‌ക്ക് മുൻ വശത്താണ് അപകടം.
പാലോടുനിന്നു കുളത്തുപ്പുഴക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെൻമല ഭാഗത്തു നിന്ന് പാറശാലക്ക് പോകുകയായിരുന്നു ടൂറിസ്‌റ്റ് ബസ്. കെഎസ്ആർടിസി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്‌റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് അധികവും. ടൂറിസ്‌റ്റ് ബസിലെ യാത്രക്കാര്‍ക്ക് ആണ് കൂടുതലും പരുക്ക്.
Most Read: റിസ്‌വാനയുടെ ദുരൂഹ മരണം; ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്‍റ്റിൽ