തൃശൂർ: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം.
ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൻസിയ ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 21 വ്യാഴാഴ്‌ച ആറാം ഉല്‍സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം അറിയിച്ചതെന്ന് മന്‍സിയ കുറിപ്പില്‍ വിശദമാക്കുന്നു.
ഒരു മതത്തിലും വിശ്വസിക്കാത്ത തന്നോട് വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്ന് പറഞ്ഞ മൻസിയ ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും തനിക്ക് നൃത്തം ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ടതായി ഇവർ കുറിപ്പില്‍ വ്യക്‌തമാക്കി.
കലകളും കലാകാരൻമാരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തെ മുസ്‌ലിം കുടുംബത്തിൽ ജനിച്ച മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ടിരുന്നു. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യത്തിന് ഒന്നാം റാങ്ക് കരസ്‌ഥമാക്കിയ മന്‍സിയ മുന്നോട്ട് പോയത്. ഇതിനിടെ അമ്മ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടപ്പോൾ കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു.
മന്‍സിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കൂടൽമാണിക്യം ഉൽസവത്തോടനുബന്ധിച്ചുള്ള “നൃത്തോൽസവത്തിൽ” ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്‌ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്‌ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉൽസവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം ?
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം.
Most Read: പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍