ആനക്കര: കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതി തടയണ മാത്രമാക്കി മാറ്റാൻ പദ്ധതി. സ്‌പീക്കർ എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത ഉദ്യോഗസ്‌ഥർ കൂട്ടക്കടവ് സന്ദർശിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അലക്‌സ് വർഗീസുമായി സ്‌പീക്കർ തിരുവനന്തപുരത്തെ ഓഫീസിൽ വിശദമായി ചർച്ച നടത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. തൃത്താലയുടെ വികസനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച നടത്തിയ ഓൺലൈൻ സംവാദ പരിപാടിയിലാണ് സ്‌പീക്കർ ഇക്കാര്യം വ്യക്‌തമാക്കിയത്.
നിലവിൽ കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണ പ്രവർത്തനം ഒരു വർഷത്തിലേറെയായി നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് പ്രളയമുണ്ടായത് ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരുന്ന റെഗുലേറ്ററിന് താങ്ങാവുന്നതിൽ കൂടുതലാണെന്നുള്ള എഞ്ചിനീയർമാരുടെ വിലയിരുത്തലാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കാരണം.
അതേസമയം, റെഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതിക്കായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിൽ രണ്ട് സാധ്യതകളാണുള്ളത്. ഈ പദ്ധതി പാടെ ഉപേക്ഷിക്കുക. അല്ലെങ്കിൽ തടയണയാക്കി മാറ്റി റെഗുലേറ്റർ കം ബ്രിഡ്‌ജ് കുമ്പിടി കാങ്കപ്പുഴക്കടവിൽ നിന്ന് കുറ്റിപ്പുറവുമായി ബന്ധിപ്പിച്ച് നിർമിക്കുക. കുമ്പിടി കാങ്കപ്പുഴക്കടവിൽ നിർമിക്കുന്നതിനാണ് പൊതുവിൽ സ്വീകാര്യത. ജൂലൈ ആദ്യം തിരുവനന്തപുരത്ത് നിന്നുള്ള ഉന്നതോദ്യോഗസ്‌ഥർ പദ്ധതി പ്രദേശം സന്ദർശിച്ചശേഷം യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.
Also Read: ‘ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പോലീസുകാരനെ അറസ്‌റ്റ് ചെയ്യണം’; ഡോക്‌ടർമാർ സമരത്തിലേക്ക്