കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ചെന്നൈ ഐഐടി റിപ്പോർട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ പ്രക്ഷോഭം ആരംഭിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ഇതേ തുടർന്ന് ജനുവരി അഞ്ചിന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സമുച്ചയം വളഞ്ഞ് പ്രതിഷേധിക്കും. കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയവുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട സമരത്തിനാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. ടെർമിനലിന് ബലക്കുറവുണ്ടെന്ന് ഐഐടി റിപ്പോർട്ടിൽ വ്യക്‌തമാക്കിയപ്പോൾ, അടിയന്തിര ബലപ്പെടുത്തൽ വേണ്ടെന്നാണ് വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ.
ഈ റിപ്പോർട്ടുകളുടെ വൈരുദ്ധ്യത്തിന്റെ പശ്‌ചാത്തലത്തിലാണ് കോൺഗ്രസ് സിറ്റിങ് ജഡ്‌ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നത്. നിർമാണ കരാറിലെ അപാകതകൾ ഉൾപ്പടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം, വിദഗ്‌ധ സമിതിയുടെ റിപ്പോർട് കിട്ടിയിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. റിപ്പോർട് പഠിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ഗതാഗതവകുപ്പും പറയുന്നത്.
Most Read: ബദൽ നയമില്ല; കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി