കോഴിക്കോട്: ചിരിയുടെ കോഴിക്കോടൻ സുൽത്താന് യാത്രാമൊഴി നൽകി സിനിമാലോകവും ഒപ്പം നാടും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് അരക്കിണർ മുജാഹിദ് പള്ളിയിൽ എത്തിച്ചത്.
മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് ഭൗതിക ശരീരം വിലാപയാത്രയായി കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. വീട്ടിൽ പോലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരന്നു. ആയിരങ്ങളാണ് ഖബർസ്‌ഥാനിലും പരിസരങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട കലാകാരന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയത്.
രാത്രി വൈകിയും നിരവധി പേരാണ് തങ്ങളുടെ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. സിനിമാ-നാടക-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ളവർക്ക് ഒപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടുകാരും അവസാനമായി ആദരാഞ്‌ജലികൾ അർപ്പിക്കാൻ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി.
ടൗൺ ഹാളിൽ രാത്രി പത്ത് മണിവരെ പൊതുദർശനം ഉണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചക്ക് 1.5ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ കുലപതിയാണ് അരങ്ങൊഴിയുന്നത്. കോഴിക്കോടിന്റെ പ്രിയപ്പെട്ട ചിരിയുടെ സുൽത്താൻ നാട് വിടചൊല്ലി യാതയാക്കി.
അഭിനയ മികവിൽ എക്കാലവും മനസിൽ തങ്ങി നിർത്തുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മാമുക്കോയ എന്ന അതുല്യ കലാകാരൻ മലയാള സിനിമാ ലോകത്തെ വിട്ടുപോകുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങൾ ഒന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.
Most Read: സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി