തിരുവനന്തപുരം: ഇന്നലെ സർവീസ് തുടങ്ങിയ കെഎസ്‌ആർടിസിയുടെ കെ സ്വിഫ്‌റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്‌ത ബസാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവിൽ കെഎസ്‌ആർടിസിയുടെ വർക്ക് ഷോപ്പിലാണുള്ളത്.
ഇന്നലെ വൈകിട്ടാണ് കെഎസ്‌ആർടിസി യുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്‌റ്റ് ബസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തത്. സംസ്‌ഥാന സർക്കാർ ആദ്യമായാണ് സ്‌ളീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്‌ഥാന സർവീസുകൾക്കാണ് കെ സ്വിഫ്‌റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.
സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്‌ളീപ്പറും. 20 ബസുകൾ എസി സെമി സ്‌ളീപ്പറുകളുമാണ്. കെഎസ്‌ആർടിസി യെ നവീകരിക്കാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ സംരംഭമാണ് കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ലിമിറ്റഡ്.
Most Read: കേബിൾ കാർ അപകടം; മരണം മൂന്നായി, രക്ഷാപ്രവർത്തനം തുടരുന്നു