റാഞ്ചി: ജാർഖണ്ഡിലെ ദിയോഗറിൽ കേബിൾ കാർ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടുപേർ അപകടത്തിലും ഒരാൾ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്‌ടറിൽ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടം നടന്ന് 35 മണിക്കൂർ പിന്നിടുമ്പോഴും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും രക്ഷിക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. 43 പേരെ ഇതുവരെ രക്ഷപെടുത്താനായതാണ് റിപ്പോർട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്‌ടറുകളും സ്‌ഥലത്തുണ്ട്.
ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹാറിൽ പ്രവർത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിന് കാരണം. തകരാറിനെ തുടർന്ന് റോപ് വേയിലൂടെയുള്ള കേബിൾ കാറുകളുടെ യാത്ര തടസപ്പെട്ടു. 12 കേബിൾ കാറുകൾ റോപ് വേയിൽ കുടുങ്ങി. എഴുപതിലേറെ യാത്രക്കാരാണ് കാറുകളിൽ ഉണ്ടായിരുന്നത്. പതിനൊന്ന് പേരെ അന്ന് വൈകുന്നേരം തന്നെ രക്ഷപെടുത്തിയിരുന്നു.
കേബിൾ കാറിൽ കുടുങ്ങി കിടക്കുന്നവരുടെ കൂട്ടത്തിൽ ഐഎഎഫ് ഗരുഡ് കമാൻഡോയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിനായി കേബിൾ കാറിലേക്ക് കയറിയ ഇദ്ദേഹത്തിന് തിരിച്ചിറങ്ങാനായില്ലെന്നാണ് വിവരം. കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എറിഞ്ഞ് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് തന്നെ എല്ലാവരെയും രക്ഷപെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
Most Read: നേതാക്കളുടെ ഭീഷണി; തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്‌മഹത്യ ചെയ്‌തു