തിരൂർ: നഗരത്തിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ഇന്നലെ രാവിലെയാണ് നഗരത്തോട് ചേർന്ന് എംഇഎസ് റോഡിനടുത്ത് ചില വീടുകൾക്ക് സമീപം പുലിയെ കണ്ടെന്ന വാർത്ത പരന്നത്. വാർത്തക്കൊപ്പം രാത്രിയിൽ പുലി പതുങ്ങി നിൽക്കുന്ന ഫോട്ടോ കൂടി വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ നാട്ടുകാരും അധികൃതരും ആശയക്കുഴപ്പത്തിലായി. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തി.
ഇതോടെ ഫോറസ്‌റ്റ് ആൻഡ് റെസ്‌ക്യൂ സംഘം സ്‌ഥലത്തെത്തി. കാൽപാടുകളുടെ വിവരങ്ങളെടുത്ത് അധികൃതർക്ക് അയച്ചു നൽകി. നൽകിയ വിവരങ്ങൾ പ്രകാരം പുലിയുടേതിനു സാമ്യമുള്ള കാൽപാടുകൾ തന്നെയാണെന്നും നേരിട്ട് കാണുകയും ഫോട്ടോ എടുക്കുകയും ചെയ്‌തതിനാൽ പുലി തന്നെ ആയിരിക്കും എന്നായിരുന്നു ഫോറസ്‌റ്റ് അധികൃതരുടെ നിഗമനം.
എന്നാൽ, ഉച്ചയോടെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. പകുതി ആശ്വാസമായെങ്കിലും കാൽപാടുകളുടെ കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. ഏതായാലും ഇനിയുള്ള ദിവസങ്ങളിൽ കരുതലോടെ ഇരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Also Read: ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് വാക്‌സിനേഷൻ; നടപടികൾ ആരംഭിച്ചു