വാഷിംഗ്‌ടൺ: യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത. ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേനാ മേധാവിയായി പ്രസിഡണ്ട് ജോ ബൈഡൻ തിരഞ്ഞെടുത്തത്. ലിസയുടെ 38 വർഷത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ വ്യക്‌തമാക്കി. യുഎസ് നാവിക സേനയിൽ ഫോർ സ്‌റ്റോർ അഡ്‌മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി.
‘38 വർഷം നമ്മുടെ രാജ്യത്തിനായി സ്‌തുത്യർഹമായ സേവനം നടത്തിയ വ്യക്‌തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപ്പറേഷനുകളുടെ ചുമതല അവരെ ഏൽപ്പിക്കുകയാണ്. കരിയറിലുടനീളം ലിസ ഫ്രാങ്കെറ്റി മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. നാവിക ഓപ്പറേഷൻസ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസ’- ജോ ബൈഡൻ പ്രതികരിച്ചു.
ലോകം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നാവികസേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് നാവികസേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ പറഞ്ഞു. നിലവിൽ യുഎസ് നാവികസേനയുടെ വൈസ് ചീഫായി സേവനം അനുഷ്‌ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി. 1985ലാണ് ലിസ സേനയിൽ എത്തുന്നത്. കൊറിയയിലെ യുഎസ് നാവിക ഓപ്പറേഷനുകളുടെ കമാൻഡറായി ജോലി ചെയ്‌തു. യുഎസ് നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2022 സെപ്‌റ്റംബറിൽ വൈസ് സിഎൻഒ ആയി.
Most Read: സോണിയ ഗാന്ധി രാജ്യസഭയിലേക്ക്? കർണാടകയിൽ നിന്ന് മൽസരിച്ചേക്കുമെന്ന് സൂചന