തൃശൂർ: കരുവന്നൂരിന് പുറമേ കൂടുതൽ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് പുറത്തുവരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണ ബാങ്കിലും വായ്‌പാ ക്രമക്കേട് നടന്നതായി കണ്ടെത്തി. അസിസ്‌റ്റന്റ് രജിസ്‌ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് പുറത്തായത്.
ഭൂമിയുടെ മതിപ്പുവില കൂട്ടി നടത്തിയ തട്ടിപ്പിൽ 13.36 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് കണ്ടെത്തൽ. തൃശൂർ നഗരത്തിൽ ചേലക്കാട്ടുകര വഴിയിൽ പ്രവർത്തിക്കുന്ന ബാങ്കിൽ സഹകരണ വകുപ്പാണ് ഓഡിറ്റ് നടത്തിയത്. നിലവിലുള്ള ഭരണസമിതിക്കും മുൻപുണ്ടായിരുന്നവർക്കും വീഴ്‌ച പറ്റിയതായാണ് കണ്ടെത്തൽ.
2014- 15 വർഷത്തിൽ 38 ലക്ഷം രൂപ അറ്റദായമുണ്ടായിരുന്ന ബാങ്ക് 2018- 19 വർഷത്തിൽ 13 കോടിയുടെ നഷ്‌ടത്തിലാണ്. എന്നാൽ, ഫണ്ട് ശോഷണം ഉണ്ടായിട്ടില്ല. 2013 മുതൽ 18 വരെ നിയമപ്രകാരമല്ലാത്ത 21.76 കോടി രൂപയുടെ വായ്‌പയാണ് അനുവദിച്ചത്.
എട്ട് മാസം മുൻപാണ് സഹകരണ അസിസ്‌റ്റന്റ് രജിസ്‌ട്രാർ ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട് സമർപ്പിച്ചത്. ഇതിൽ തുടർ നടപടികൾ എടുക്കാത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തും വായ്‌പകൾ നൽകിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി ഭൂമിവില ഉയർത്തിക്കാട്ടിയാണ് വായ്‌പകൾ സ്വന്തമാക്കിയിരിക്കുന്നത്.
നിലവിൽ ടോക്കൺ സംവിധാനത്തിലാണ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ ബാങ്ക് അവസരമൊരുക്കുന്നത്. ഇന്നലെ നൂറിലധികം പേർ നിക്ഷേപം പിൻവലിക്കാൻ എത്തിയ സാഹചര്യത്തിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇന്നും ബാങ്കിൽ നിക്ഷേപം പിൻവലിക്കാൻ ആളുകൾ കൂട്ടത്തോടെയാണ് എത്തിയിരിക്കുന്നത്.
സെന്റിന് 20,000 രൂപ മതിപ്പുവിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മൂല്യം കാണിച്ച് വായ്‌പ കൊടുത്ത വിവരം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ ആധാരത്തിൽ നിന്ന് തന്നെ രണ്ടും മൂന്നും വായ്‌പ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ പലതും തിരിച്ചടക്കാതെ കിട്ടാക്കടമായി.
രണ്ട് ശാഖകളും ഒരു എക്‌സ്‌റ്റൻഷൻ കൗണ്ടറുമുള്ള ബാങ്കിന് രണ്ട് നീതി മെഡിക്കൽ സ്‌റ്റോറുകളും മൊബൈൽ ഫ്രീസറുള്ള നീതി ആംബുലൻസുമുണ്ട്. ഇവിടെ 17,329 അംഗങ്ങളാണുള്ളത്. ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട് നൽകിയെങ്കിലും നടപടിയുണ്ടായില്ലന്ന് ആക്ഷേപമുണ്ട്.
Also Read: പെഗാസസ് ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്ത് വിട്ടേക്കും