ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്‌ഥർ എന്നിവരുടേത് ഉൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്ത് വരാനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. റോ, കരസേന, ബിഎസ്എഫ്, ഇഡി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്‌ഥരുടെ ഫോണുകൾ ചോർത്തിയതായി ‘പെഗാസസ് പ്രൊജക്‌ട്‘ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ടുജി സ്‌പെക്‌ട്രം കേസും, കോൺഗ്രസ് നേതാവ് പി ചിദംബരത്തിന് എതിരായ എയർസെൽ മാക്‌സിസ് കേസും അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥൻ രാജേശ്വർ സിംഗ്, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ആയ വികെ ജെയിൻ തുടങ്ങിയ പേരുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ കൂട്ടായ്‌മ നടത്തിയ അന്വേഷങ്ങൾക്ക് ഒടുവിലാണ് വിവാദമായ പെഗാസസ് ഫോൺ ചോർത്തൽ സംഭവങ്ങൾ പുറംലോകം അറിയുന്നത്. ‘പെഗാസസ് പ്രൊജക്‌ട്‘ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടിയത്. ഇന്ത്യയിൽ മാത്രമല്ല പല ലോകരാജ്യങ്ങളിലും പെഗാസസ് ഇപ്പോൾ ചർച്ച വിഷയമാണ്.
ഇന്ത്യയിലെ കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്‌ജി, മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. എന്നാൽ കേന്ദ്ര സർക്കാർ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്. അതേസമയം, ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ശക്‌തമായ അന്വേഷണമാണ് സംഭവത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: മോദിയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്‌ച ഇന്ന്; പ്രതിപക്ഷ നേതാക്കളെയും കാണും