തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്കാണ് സമാപന സമ്മേളനം. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള സഭയിൽ പങ്കെടുത്തിരുന്നില്ല.
രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും നിക്ഷേപ സൗകര്യങ്ങളെ കുറിച്ചും വിശദമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്. പ്രളയം, കോവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളും വികസന പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയായി.
351 അംഗ സഭയിൽ കേരളത്തിലെ നിലവിലെ നിയമസഭാ അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്‌ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രതിനിധികൾ എന്നിവരാണ് ഉണ്ടായിരുന്നത്.
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരളം കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിനും നിർദ്ദേശങ്ങൾ ഉയർന്നു. മേഖലാ യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും റിപ്പോർട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കും.
Most Read: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; പ്രതിപക്ഷ സമരങ്ങൾ പ്രധാന ചർച്ചയായേക്കും