ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. ജനറൽ എംഎം നരവനെ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കുക. നിലവിൽ കരസേന ഉപമേധാവിയാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. സേനയിലെ കോർപ്‌സ് ഓഫ് എൻജിനീയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാകും ഇദ്ദേഹം.
നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയായ ലെഫ്റ്റനന്റ് ജനറൽ പാണ്ഡെ 1982 ഡിസംബറിൽ കോർപ്‌സ് ഓഫ് എഞ്ചിനീയേഴ്‌സിലെ റെജിമെന്റുകളിലൊന്നായ മുംബൈ സാപ്പേഴ്‌സിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡത്തിലെ കാംബർലിയിലുള്ള സ്‌റ്റാഫ് കോളേജിൽ ആയിരുന്നു പഠനം.
വടക്കുകിഴക്കൻ പ്രദേശത്തെ മൗണ്ടൻ ബ്രിഗേഡിന്റെയും ഒരു സേനയുടെയും ബ്രിഗേഡ് മേജറായി നിയമിക്കപ്പെട്ടു. ലഫ്റ്റനന്റ് കേണൽ പദവിയിലേക്ക് സ്‌ഥാനക്കയറ്റം ലഭിച്ചതിന് ശേഷം എത്യോപ്യയിലും എറിത്രിയയിലും യുണൈറ്റഡ് നേഷൻസ് മിഷനിൽ ചീഫ് എഞ്ചിനീയറായി സേവനം ചെയ്‌തിട്ടുണ്ട്.
നിലവിൽ കരസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച് വന്ന മനോജ് പാണ്ഡെ മേധാവിയാകുന്നതോടെ ലഫ്. ജനറൽ ബിഎസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.
Most Read: ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ അനുമതി നൽകി ചൈന