ന്യൂഡെൽഹി: ലുധിയാന സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരോധിത ഭീകരസംഘടനയായ ‘സിഖ് ഫോർ ജസ്‌റ്റിസ്’ (എസ്‌എഫ്‌ജെ) അംഗം ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയെ ചോദ്യം ചെയ്യാൻ ജർമ്മനിയിലേക്ക് പോകാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക സംഘം.
മുൾട്ടാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ എൻഐഎ ആരംഭിക്കുമെന്നും എൻഐഎയിലെ ഒരു മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു. എന്നാൽ അതിനുമുമ്പ്, മുൾട്ടാണി അടക്കമുള്ളവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമുൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്‌റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഏജൻസി.
ഇന്ത്യയിൽ നിരോധിച്ച ഭീകര സംഘടനയാണ് ‘സിഖ് ഫോർ ജസ്‌റ്റിസ്’. ഈ സംഘടനയിൽ ഉൾപ്പെട്ട ഖാലിസ്‌ഥാൻ അനുകൂലികൾ പഞ്ചാബിലെ യുവാക്കളെ തീവ്രവൽക്കരിക്കുകയും അവരുടെ അജണ്ടയും തീവ്രവാദ പ്രവർത്തനങ്ങളും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയും ചെയ്‌തതായി എൻഐഎ പറഞ്ഞു.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്‌ഥാനത്തെ ക്രമസമാധാനം തകർക്കാനാണ് ഇവരുടെ നീക്കമെന്നും എൻഐഎ വ്യക്‌തമാക്കി.
അതേസമയം മുൾട്ടാനിയെ ജർമ്മൻ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ് എന്നും എൻഐഎ അറിയിച്ചു. ലുധിയാന സ്‌ഫോടനക്കേസിൽ മുൾട്ടാനിയുടെ പങ്കുമായി ബന്ധപ്പെട്ട ശക്‌തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് എൻഐഎയുടെ ഒരു സംഘം വിശദമായി ചോദ്യം ചെയ്യുന്നതിനായി ജർമ്മനിയിലേക്ക് പോകുന്നതെന്നും അധികൃതർ അറിയിച്ചു.
‘സിഖ് ഫോർ ജസ്‍റ്റിസ്’ എന്ന സംഘടന പാകിസ്‌ഥാൻ കേന്ദ്രങ്ങളിൽ കൂടിയും കള്ളക്കടത്തുകാരിലൂടെയും രാജ്യത്തേക്ക് ആയുധങ്ങൾ കടത്തുന്നതിന്റെ വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. പാകിസ്‌ഥാന്റേയും കള്ളക്കടത്തുകാരുടേയും സഹായത്തോടെ അതിർത്തി വഴി സ്‌ഫോടക വസ്‌തുക്കൾ, ആയുധങ്ങൾ, ഗ്രനേഡുകൾ തുടങ്ങിയവ രാജ്യത്ത് എത്തിച്ചിരുന്നു എന്നാണ് വിവരം.
Most Read: കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ ഇന്ന് റിപ്പോർട് നൽകും