കൊച്ചി: കളമശ്ശേരിയിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്, സെപ്റ്റംബര്‍ 22-ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപ്പള്ളിയിലെ ഒരു ‘മാളില്‍’ പത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയെന്നത് കൃത്യമായും വ്യക്തമായും പറഞ്ഞിരുന്നു.
എന്നാല്‍ മാള്‍ ഏതാണെന്ന് മാത്രം തുറന്നു പറയാന്‍ അവര്‍ തയ്യാറായതുമില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായ ലുലു മാള്‍ ആണതെന്ന് പറയാന്‍ മടിക്കേണ്ട ആവശ്യമില്ല താനും. ഏകേദശം അമ്പതില്‍ അധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാളുമായി ബന്ധപ്പെട്ട പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത്.
അടിസ്ഥാനപരമായി ലുലുവിനെ പോലെ ഇത്രയും അധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന, സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന വലിയൊരു സംരംഭം കേരളത്തില്‍ വേറെയില്ല. പക്ഷേ, ഒരു ജനത മുഴുവന്‍ മരണഭയത്തില്‍ വിറങ്ങലിച്ചു നില്‍കുമ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കണോ വേണ്ടയോ എന്നത് ആത്മപരിശോധനക്ക് വിധേയമാക്കണം. ആഢംബരമാണോ അതിജീവനമാണോ പ്രധാനം എന്ന് നമ്മള്‍ പരിശോധിക്കണം.
കേവലം ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്തുകയല്ല, കോവിഡ് സമ്മാനിച്ച പ്രതിസന്ധികള്‍ മാത്രമല്ല നാം നേരിടുന്ന വെല്ലുവിളിയെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. നിലപാടിലെ ശരികേടുകള്‍ ചൂണ്ടിക്കാട്ടാന്‍ മടിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ട ജീവനുകളാവും നഷ്‌ടപ്പെടുക എന്ന തിരിച്ചറിവ് നമുക്ക് വേണം.
ഇറ്റലിയിലും അമേരിക്കയിലും നാം കണ്ട ദുരന്തത്തിലേക്ക് അധിക ദൂരമില്ലെന്ന് ഓര്‍ക്കുക. ഒരു വിളിപ്പാടകലെ രാജ്യത്ത് പലയിടത്തും നമ്മുടെ സഹോദരങ്ങള്‍ മരിച്ചു വീഴുന്നത് കണ്ണു തുറന്നു കാണുക .
തെരുവില്‍ സമരാഭാസം അഴിച്ചു വിടുന്നവരും, സ്വന്തം ലാഭത്തിനു വേണ്ടി പൊതുജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നവരും ഒന്നോര്‍ക്കുക, സർക്കാരിന്റെ കൈയില്‍ മാന്ത്രിക വടിയില്ല, ആരോഗ്യ പ്രവര്‍ത്തകര്‍ അമാനുഷരുമല്ല.
നമുക്ക് ഒരുമിച്ച് പൊരുതാം, തിന്മകളെ അകറ്റി നിര്‍ത്താം. ഈ സമയവും കടന്നു പോവും.
Read Also: കോവിഡ് ഉയരങ്ങളിലേക്ക്