കൊച്ചി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസില്‍ വിചാരണ നടപടികള്‍ നേരത്തെയാക്കി ഹൈക്കോടതി. കേസ് ഈ മാസം 18ന് മണ്ണാര്‍ക്കാട് എസ്‌സി/എസ്‌ടി കോടതി പരിഗണിക്കും. നേരത്തെ മാര്‍ച്ച് 26ലേക്കാണ് കേസ് മാറ്റിയിരുന്നത്.
കേസിൽ മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും 2020ല്‍ പുനഃരന്വേഷണം അടക്കം പൂര്‍ത്തിയാക്കുകയും ചെയ്‌തെങ്കിലും വിചാരണ നടപടി ആരംഭിച്ചിരുന്നില്ല. ഈ കേസില്‍ രണ്ടാമത്തെ പബ്ളിക് പ്രോസിക്യൂട്ടറും സ്‌ഥാനമൊഴിഞ്ഞത് വന്‍ വിവാദത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് മധുവിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും ഹൈകോടതിയെ സമീപിച്ചതോടെയാണ് വിചാരണ വേഗത്തിലാക്കാനുള്ള ഇടപെടല്‍.
അതേസമയം, കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന്റെ പകര്‍പ്പും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു.
2018 ഫെബുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മർദ്ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, 16ആം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്.
കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വെച്ച് മർദ്ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്‌സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി.
പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചക്ക് ഒന്നരയോടെ മുക്കാലിയിൽ എത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാര ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്‌റ്റുമോർട്ടം റിപ്പോർട്.
Most Read: കേരളം പോലെ ആകാൻ വോട്ടുചെയ്യൂ; യുപിയോട് വിഡി സതീശൻ