കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഇന്നലെ നടന്ന ഒന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ തൽക്കാലത്തേക്ക് നടപടി എടുക്കേണ്ടെന്നാണ് തീരുമാനം.
അടിയന്തര സാഹചര്യത്തിൽ പരീക്ഷാ ഹാളിൽ വെളിച്ചം എത്തിക്കുന്നതിനാണ് പെട്ടെന്ന് മൊബൈൽ ഫ്‌ളാഷ് ഉപയോഗിച്ചതെന്നാണ് ഇൻവിജിലേറ്റർമാരുടെ വിശദീകരണം. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട് തേടിയിരുന്നു.
പരീക്ഷക്കിടെ കറണ്ട് പോകുകയും പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്‌തതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍ പറയുന്നു. ഹാളില്‍ വെളിച്ചമില്ലാതായപ്പോള്‍ കോളജ് അധ്യാപകര്‍ തന്നെ മൊബൈല്‍ ഫ്‌ളാഷ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
കോളജിലെ ഇംഗ്ളീഷ് മെയിന്‍ ഹാളില്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. ഹാളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംഭവം.
Most Read: ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും; മന്ത്രി വീണാ ജോര്‍ജ്