കോഴിക്കോട്: മഹിളാ മാൾ അടച്ചു പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭകർ മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുന്നു. മാൾ പൂട്ടിയതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി സംരംഭകർ പറയുന്നു. നിലവിൽ പലരും കടക്കെണിയിലായ അവസ്‌ഥയിലും ആണ്. വിഷയം മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നേരിട്ട് കണ്ടു ബോധ്യപ്പെടുത്താനാണ് സംരംഭകരുടെ തീരുമാനം. വിഷയത്തിൽ കോഴിക്കോട് കോർപറേഷൻ കയ്യൊഴിഞ്ഞതായും പ്രധാന നടത്തിപ്പുകാരായ യൂണിറ്റി ഗ്രൂപ്പുകാർക്ക് വിഷയത്തിൽ മിണ്ടാട്ടമില്ലെന്നും സംരംഭകർ ആരോപിച്ചു.
വനിതാ സംരംഭകർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ മാളാണ് കഴിഞ്ഞ ആഴ്‌ച അടച്ചു പൂട്ടിയത്. ലോക്ക്‌ഡൗൺ കാരണം കടകൾ അടച്ചതോടെ പലരും കച്ചവടം അവസാനിപ്പിച്ചിരുന്നു. ഒഴിയാത്തവരുടെ കടകൾ കെട്ടിട ഉടമ സാധനങ്ങൾ പുറത്തെടുത്തിട്ട ശേഷം പൂട്ടുകയാണ് ചെയ്‌തത്. എന്നാൽ, കട പൂട്ടിയതോടെ സംരംഭകരിൽ ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധിയിൽ ആയി. പദ്ധതി പ്രാവർത്തികമാക്കിയ പ്രൊജക്‌ട് ഓഫിസർ ജില്ല വിട്ട് പോയി. നഷ്‌ടപെട്ട തുക ആരോട് തിരിച്ചു ചോദിക്കണമെന്ന് അറിയാതെ നട്ടംതിരിയുകയാണ് സംരംഭകർ.
പദ്ധതി നടപ്പാക്കിയതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായാണ് കോർപറേഷനിലെ കുടുംബശ്രീ കൂട്ടായ്‌മയായ യൂണിറ്റി ഗ്രൂപ്പിന്റെ വിശദീകരണം. വാടക ഇനത്തിൽ വൻ തുക കിട്ടാനുണ്ടെന്ന് കെട്ടിട ഉടമയും പറയുന്നു. അതേസമയം, നിയമസഭാ സമ്മളനത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കാൻ ആലോചനയുണ്ട്. മഹിളാ മാളിന് പിന്നിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശക്‌തമായ സമരം തുടങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.
Most Read: മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര