മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ അസൗകര്യങ്ങൾ കാരണമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിരുന്നു.
അതേസമയം, നാളെ വൈകിട്ടത്തെ ഏതെങ്കിലും പരിപാടിയിൽ എത്താൻ ശ്രമിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങളും അസൗകര്യം ചൂണ്ടിക്കാട്ടി ഇന്നത്തെ സെമിനാറിൽ നിന്നും പിൻമാറിയിരുന്നു.
‘ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് സെമിനാർ ഉൽഘാടനം ചെയ്‌തത്. കെടി ജലീലാണ് അധ്യക്ഷൻ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ ആര്യാടൻ ഷൗക്കത്ത്, ഷീന ഷുക്കൂർ, എം സ്വരാജ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
നേരത്തെ ഇപി ജയരാജൻ വിവാദത്തിൽ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്‌തമാക്കിയിരുന്നു. ഇപി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ, ഇതിനെ തള്ളി കെഎം ഷാജിയും കെപിഎ മജീദും രംഗത്തെത്തുകയായിരുന്നു.
വിഷയം ആഭ്യന്തര പ്രശ്‌നം ആണല്ലോയെന്ന് റിപ്പോർട്ടർ ചോദിച്ചു. ആണെന്ന് മറുപടിയും പറഞ്ഞു. എന്നാൽ, ചോദ്യത്തിനുള്ള മറുപടിയെ പ്രസ്‌താവനയായി ചിത്രീകരിക്കുക ആയിരുന്നു എന്നാണ് ആദ്യപ്രതികരണത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി വിശദമാക്കിയത്. ഇപിക്കെതിരായ ആരോപണത്തിൽ അന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തിൽ ലീഗിൽ രണ്ടഭിപ്രായം ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കിയിരുന്നു.
Most Read: ഇപി ജയരാജൻ വിവാദം; ലീഗിൽ ഭിന്നത- കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ