കൽപകഞ്ചേരി: ലഹരിമരുന്നു നൽകി 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്‌തു.
കൽപകഞ്ചേരി പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇക്ബാൽ(27), പരാലിൽ മുഹമ്മദ് ആഷിഖ്(27) എന്നിവരെയാണ് താനൂർ ഡിവൈഎസ്‌പി എംഐ ഷാജിയുടെ മേൽനോട്ടത്തിൽ സിഐ റിയാസ് രാജയും സംഘവും അറസ്‌റ്റ് ചെയ്‌തത്.
സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ടതും പെൺകുട്ടിക്ക് ആദ്യം ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതും ഇക്ബാലാണെന്ന് പോലീസ് പറഞ്ഞു. പിന്നീട് സുഹൃത്തായ ആഷിഖും പീഡിപ്പിക്കുക ആയിരുന്നു. കുട്ടിയുടെ വീട്ടുകാരുമായി ഇക്ബാലിന് നല്ല സൗഹൃദമായിരുന്നു.
പോലീസ് കേസെടുത്തതോടെയാണ് ഇരുവരും കഴിഞ്ഞ 19ന് ചെന്നൈ വഴി ദുബായിലേക്കു കടന്നത്. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനും ശ്രമം തുടങ്ങി.
ഒപ്പം ദുബായിലെ മലയാളികളുമായും വിവിധ പ്രവാസി സംഘടനകളുമായും പോലീസ് നിരന്തരം ബന്ധപ്പെട്ടു. പോലീസ് നൽകിയ വിവരമനുസരിച്ച് മലയാളികൾ ഇവരെ തിരിച്ചറിഞ്ഞു. പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതോടെ ഇരുവരെയും പിടികൂടുകയായിരുന്നു.
ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ ഇരുവരും എത്തി. എമിഗ്രേഷൻ ക്ളിയറൻസ് നടത്തിയശേഷം പുറത്തിറങ്ങിയപ്പോൾ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്.
Malabar News: ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ മോഷണം; ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം