തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽ പറത്തി, മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസലറായ ഗവർണർക്കാണ്.
എന്നാൽ, ഈ ചട്ടങ്ങൾ അവഗണിച്ചു കൊണ്ടാണ് സംസ്‌ഥാന സർക്കാർ അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. നേരത്തെ സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഗവർണർ നൽകിയ കത്ത് സർക്കാർ തള്ളിയിരുന്നു.
ഇതിന് ശേഷമാണ് യുജിസി, ചെയർമാന്റെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധി, സർവകലാശാല സിൻഡിക്കേറ്റിന്റെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിങ്ങനെ അഞ്ചു പേരെ ഉൾപ്പെടുത്തി സേർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഗവർണറുടെ അഗീകാരം ലഭിക്കാത്ത ബിൽ പ്രകാരമാണ് സേർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. ഉദ്യോഗസ്‌ഥരുടെ എതിർപ്പിനെ അവഗണിച്ചാണ് മന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ വൈസ് ചാൻസലറായ ഡോ. അനിൽ കുമാറിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും.
Most Read: കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവം; കളക്‌ടർ അന്വേഷണം തുടങ്ങി