പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് കടന്നു റവന്യൂ മന്ത്രി. ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്‌തമാക്കി. സംഭവത്തെ കുറിച്ച് കളക്‌ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനധികൃതമായി ലീവെടുത്ത് ഉല്ലാസയാത്രപോയ കോന്നി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പടെ 19 ഉദ്യോഗസ്‌ഥരാണ് നടപടി നേരിടാൻ പോകുന്നത്. ഉല്ലാസയാത്രക്ക് സ്‌പോൺസർ ഉണ്ടോ എന്നതും കളക്‌ടർ അന്വേഷിച്ചു വരികയാണ്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകളും എഡിഎം പരിശോധിച്ചു വരികയാണ്. അതേസമയം, അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസ യാത്രയിൽ ഉണ്ട്.
ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസിൽ സ്‌റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. ആളൊന്നിന് 3000 രൂപ വീതമാണ് യാത്രാച്ചിലവ്. 63 ജീവനക്കാരിൽ 42 പേരാണ് കഴിഞ്ഞ ദിവസം ഓഫീസിൽ ഇല്ലാതിരുന്നത്. ഇതിൽ അവധി അപേക്ഷ നൽകിയവർ 20 പേർ മാത്രം. 22 ജീവനക്കാർ അവധിയെടുത്തത് അനധികൃതമായിട്ടാണ്.
രണ്ടാം ശനിയും ഞായറും അവധി ആയതിനാൽ ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്ക് ഉദ്യോഗസ്‌ഥർ ഉല്ലാസയാത്ര പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിൽ ജീവനക്കാർ എത്താത്തത് വാർത്തയായതോടെ കോന്നി എംഎൽഎ കെയു ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തി കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് ഉല്ലാസയാത്രാ വിവരം പുറത്തറിയുന്നത്. അതേസമയം, ഉദ്യോഗസ്‌ഥർ ഇപ്പോഴും മൂന്നാറിൽ തുടരുകയാണ്.
Most Read: ചാരബലൂണിന് പിന്നാലെ അജ്‌ഞാത പേടകം; വെടിവെച്ചു വീഴ്‌ത്തി അമേരിക്ക