കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്‌ചക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ശമ്പളം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ എന്നും കോടതി താക്കീത് ചെയ്‌തു. അതേസമയം, ബുധനാഴ്‌ചക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു.
സ്‌ഥാപനം പൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്‌മെന്റ് കോടതിയിൽ പറഞ്ഞു. എന്നാൽ, യാത്രക്കാർ മറ്റു വഴികൾ തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. കെഎസ്ആർടിസിയിൽ പത്താം തീയതിയായിട്ടും ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ, ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
അതിനിടെ, കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും, ഏതെങ്കിലും ഉദ്യോഗസ്‌ഥന്റെ നിലപാട് ആയിരിക്കും പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ,കെഎസ്ആർടിസിക്ക് ഏപ്രിൽ മുതൽ സർക്കാർ സഹായം നൽകില്ലെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗതാഗതമന്ത്രി രംഗത്തെത്തിയത്.
അതേസമയം, ഏപ്രിൽ മുതൽ വരുമാനത്തിന് ആനുപാതികമായേ ജീവനക്കാർക്ക് ശമ്പളം നൽകാനാവൂ എന്ന് കെഎസ്ആർടിസി ഹൈക്കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതായാണ് വിവരം. ഫണ്ട് ഇല്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ലെന്നും വരുമാനം വധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാര ബുദ്ധിയോടെ എതിർക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതായാണ് വിവരം.
Most Read: വൻകിട തോട്ടം ഉടമകൾക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് പ്രാബല്യത്തിൽ