വാഷിംഗ്‌ടൺ: വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്‌ഞാത പേടകത്തെ വെടിവെച്ചു വീഴ്‌ത്തി അമേരിക്ക. വെള്ളിയാഴ്‌ച സംസ്‌ഥാനമായ അലാസ്‌കയ്‌ക്ക് മുകളിൽ പറന്ന അജ്‌ഞാത പേടകമാണ് എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്ക വെടിവെച്ചു വീഴ്‌ത്തിയത്. ചൈനയുടെ ചാരബലൂൺ വിവാദങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ പുതിയ നടപടി.
വ്യോമഗതാഗതത്തിന് ഭീഷണി ആയതിനാൽ വെടിവെച്ചിടാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഉത്തരവിടുകയായിരുന്നു. തുടർന്ന്, 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ വെടിവെച്ചിട്ടതെന്ന് അമേരിക്ക പറയുന്നു. യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്‌ഥനായ ജോൺ കിർബിയാണ് വാർത്ത ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്.
അതേസമയം, ഈ പേടകം എവിടെ നിന്ന് വന്നെന്നോ എന്താണ് ഇതിന്റെ ഉദ്ദേശമെന്നോ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് കിർബി പറയുന്നു. ചൈനീസ് ചാരബലൂണിനേക്കാൾ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലിപ്പം വരുമെന്ന് ജോൺ കിർബി പറഞ്ഞു. ചൈനീസ് ചാരബലൂൺ വീഴ്‌ത്താൻ ഉപയോഗിച്ച എഫ് 22 യുദ്ധവിമാനമാണ് പേടകത്തെയും വീഴ്‌ത്തിയതെന്ന് പെന്റഗൺ വക്‌താവ് ബ്രിഗേഡിയൻ ജനറൽ പാറ്റ് റൈഡർ അറിയിച്ചു.
Most Read: ‘പശു ആലിംഗന ദിനം’; സർക്കുലർ പിൻവലിച്ച് കേന്ദ്രം