പോളണ്ട്: പോളണ്ടിൽ മലയാളിയായ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ. പ്രതികളെ അറസ്‌റ്റ് ചെയ്‌ത വിവരം പോളണ്ട് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ജോർജിയൻ പൗരൻമാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് തൃശൂർ ഒല്ലൂർ സ്വദേശിയായ സൂരജ്(23) കുത്തേറ്റ് മരിച്ചത്.
മലയാളി യുവാക്കളും ജോർജിയൻ പൗരൻമാരും തമ്മിൽ തർക്കം ഉണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് സൂരജിന് കുത്തേറ്റത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്റെ സുഹൃത്തുക്കളെ മരണവിവരം അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്‌ഥിരീകരിച്ചതായി ബന്ധുക്കൾ അറിയിച്ചു.
അറയ്‌ക്കൽ വീട്ടിൽ മുരളീധരന്റെയും സന്ധ്യയുടെയും മകനാണ് സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. അതേസമയം, സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരാഴ്‌ച മുൻപ് പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റ് മരിച്ചിരുന്നു. പിന്നാലെയാണ് സമാന സാഹചര്യത്തിൽ സൂരജിന്റെയും മരണം.
Most Read: ‘കരുത്തുറ്റ നേതാവായി രാഹുൽ’; ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം