കോഴിക്കോട്: മലയോര ജനതയുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി മലയോര ഹൈവേയുടെ ടാറിംഗ് കോടഞ്ചേരിയിൽ നിന്നാരംഭിച്ചു. ജില്ലയിൽ 34.3 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയാണ്. ബുധനാഴ്‌ച ഉച്ചയോടെ ആരംഭിച്ച ടാറിംഗ് പ്രവൃത്തികൾ ശക്‌തമായ മഴയെത്തുടർന്ന് മണിക്കൂറുകൾക്കകം നിർത്തി വെക്കേണ്ടിവന്നു. ഇന്ന് രാവിലെ മഴ ഇല്ലെങ്കിൽ ടാറിംഗ് തുടരും.
കാലവർഷം ശക്‌തമാകുന്നതിന് മുൻപേ റോഡ് ലെവൽ ചെയ്‌ത ഭാഗം ടാറിംഗ് പൂർത്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദ്രുതഗതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഉദയനഗറിൽ പാറപൊട്ടിച്ച് കയറ്റം കുറയ്‌ക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
155 കോടി രൂപ ചിലവഴിച്ചാണ് മലയോര ഹൈവേ നിർമിക്കുന്നത്. കോടഞ്ചേരിയിൽ നിന്നാരംഭിച്ച് പുലിക്കയം, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നയ്‌ക്കൽ, കരിങ്കുറ്റി, പോസ്‌റ്റ് ഓഫിസ് ജങ്‌ഷൻ, കൂമ്പാറ, മേലെ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വരെയുള്ള റോഡ് നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ്. ആകെ പന്ത്രണ്ട് മീറ്റർ വീതിയുള്ള റോഡിന്റെ ഏഴ് മീറ്റർ ബിഎംബിസി നിലവാരത്തിലാണ് ടാർ ചെയുന്നത്.
Read Also: കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; റിപ്പോര്‍ട് തേടി ബാലാവകാശ കമ്മീഷന്‍