തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട് തേടി. കുട്ടികളെയാകും മൂന്നാം തരംഗം മാരകമായി ബാധിക്കുക എന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍, കുട്ടികളില്‍ കോവിഡ് ബാധ കുറക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മീഷൻ തേടിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും കുട്ടികളിലെ കോവിഡ് ബാധ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളുമാണ് കമ്മീഷന്‍ തേടിയിരിക്കുന്നത്.
കുട്ടികളില്‍ കോവിഡ് വ്യാപനം തടയേണ്ടത് പ്രധാനമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ജൂണ്‍ 15നകം റിപ്പോര്‍ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ കമ്മീഷന്‍ സംതൃപ്‌തി രേഖപ്പെടുത്തി.
Read Also: ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ