ന്യൂഡെൽഹി: സ്വകാര്യതാ നയത്തിന് മുകളിലുള്ള കടന്നുകയറ്റത്തിനും പ്രതിഷേധിക്കാനുള്ള പൗരാവകാശങ്ങൾക്ക് മൂക്ക് കയറിടാനും കേന്ദ്രം നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന് മുന്നിൽ മുട്ടുകുത്താൻ വാട്സാപ്പ് വഴങ്ങുന്നില്ല.
ഇന്നലെ രാത്രിയിൽ വാട്സാപ്പ് പ്രതിനിധികളും നിയമവിദഗ്ധരുമായി നടന്ന ദീർഘ ഓൺലൈൻ ചർച്ചയും ഇന്ത്യ മുന്നോട്ടു വെയ്ക്കുന്ന നിയമങ്ങളിൽ പലതും അംഗീകരിക്കാൻ തയ്യാറായില്ല. ഹൈകോടതി മുതൽ അന്താരാഷ്ട്ര കോടതികൾ വരെയുള്ള നിയമപോരാട്ടത്തിന് വാട്സാപ്പ് അധികൃതർ നിയമവിദഗ്ധരെ ചുമതലപ്പെടുത്തിയാണ് ചർച്ച അവസാനിച്ചത്.
അതാത് ഇന്റർനെറ്റ് മാദ്ധ്യമങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ളയൻസ് ഓഫിസറായി നിയമിക്കണമെന്നും നിയമ സംവിധാനങ്ങളുമായുള്ള ഏകോപനത്തിനായി ഒരു നോഡൽ ഓഫിസറെയും പരാതി പരിഹാരത്തിനായി ഗ്രീവൻസ് ഓഫിസറെയും നിയമിക്കണമെന്നും പുതിയ ചട്ടത്തിലുണ്ട്. ഇതുൾപ്പടെ ഐടി നിയമത്തിലെ മറ്റെല്ലാ കാര്യങ്ങളും അംഗീകരിക്കാനും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും വാട്സാപ്പ് തയ്യാറാണ്.
എന്നാൽ, പൊതുസമൂഹത്തിന് കേൾക്കുമ്പോൾ ശരിയല്ലേ എന്ന് തോന്നുന്ന ക്രമസമാധാനപാലനം രാജ്യസുരക്ഷ എന്നിങ്ങനെയുള്ള ചില വിഷയങ്ങൾ മുന്നിൽവെച്ചുകൊണ്ട് പൗരാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടാനും വ്യക്തി സ്വാതന്ത്ര്യം പിടിച്ചുകെട്ടാനും അതിലൂടെ പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താനുമാണ് ഈ നിയമത്തിലെ ചിലഭാഗങ്ങളെന്ന് വാട്സാപ്പ് ലീഗൽസെൽ വിലയിരുത്തുന്നു.
കേസുകളുമായി ബന്ധപ്പെട്ട്, കേന്ദ്രത്തിനോ കോടതിക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കൊ ആവശ്യമായി വന്നാൽ, സമൂഹമാദ്ധ്യമ സന്ദേശങ്ങളുടെ ഉറവിടവും ഡാറ്റകളും പുറത്തുവിടണമെന്ന നിര്ദേശത്തിനെയാണ് വാട്സാപ്പ് ശക്തമായി എതിർക്കുന്നത്. ഇത് വ്യക്തികളുടെ പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ കവരുമെന്നും സമൂഹത്തെ ഭയപ്പെടുത്തി നിറുത്തുന്ന അവസ്ഥ ഉണ്ടാക്കുമെന്നും ഇത് സ്വകാര്യതാ നയത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാകും എന്നുമാണ് വാട്സാപ്പ് വാദിക്കുന്നത്.
വാട്സാപ്പ് സാങ്കേതിക വിദ്യാവിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു; ‘വ്യക്തിയുടെ വിലാസവും പേരും നമ്പറുകളും കൈമാറുന്നത് പോലെയല്ല ഇത്. ഗൗരവമാർന്ന വിഷയമാണ്. വ്യക്തികൾ പരസ്പരം കൈമാറ്റം ചെയ്ത സമ്പൂർണമായ കണ്ടന്റും ഫോട്ടോകളും വീഡിയോസും ശബ്ദങ്ങളും ഉൾപ്പടെ എല്ലാം, അന്വേഷണത്തിന് ആവശ്യം വന്നാൽ കൈമാറണം‘.
‘ഇതാണ് പ്രശ്നം. ഒരുകേസിൽ സംശയിക്കുന്ന വ്യക്തി നാളെ പ്രതിയാകണം എന്നില്ല. മാത്രവുമല്ല, പ്രതിയുമായി ബന്ധപ്പെടുന്ന മറ്റു വ്യക്തികൾ കേസിൽ നിരപരാധികളാകാം. അതുകൊണ്ടുതന്നെ ഒരന്വേഷണത്തിന് വേണ്ടി ഒരാളുടെ ഡാറ്റകൾ കൈമാറുമ്പോൾ അയാളുമായി ബന്ധപെട്ടു നിൽക്കുന്ന അനേകം പേരുടെ വിവരങ്ങൾ കൂടി കൈമാറേണ്ടിവരും‘.
‘ഇത് വാട്സാപ്പ് പോലെ, സന്ദേശങ്ങളുടെ ഉള്ളടക്കം അയക്കുന്ന വ്യക്തിക്കും സ്വീകരിക്കുന്ന വ്യക്തിക്കും മാത്രം അറിയാന്‍ കഴിയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കമ്പനിക്ക് സാധ്യമല്ല. മാത്രവുമല്ല, ഇത്തരമൊരു സാഹചര്യം വന്നാൽ യുവസമൂഹം പോലും വാട്സാപ്പ് പോലുള്ള മാദ്ധ്യമങ്ങൾ ഉപയോഗിക്കാതെയാകും. ഞങ്ങൾ പോരാടുന്നത് വാട്സാപ്പ് എന്ന സ്ഥാപനത്തിന് വേണ്ടിമാത്രമല്ല. ഇനിയും വരാനിരിക്കുന്ന സാങ്കേതിക ലോകത്തെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും കൂടി വേണ്ടിയാണ്‘; പേരു വെളിപ്പെടുത്തരുതെന്ന നിർദ്ദേശത്തോടെ ഇദ്ദേഹം മലബാർ ന്യൂസിനോട് പറഞ്ഞു.
എന്നാൽ, കേന്ദ്രത്തിന് വാട്സാപ്പിനെതിരെ വാളോങ്ങാനും കഴിയുന്നില്ല. ഇപ്പോൾ തന്നെ ‘ദി എക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ്‘ പട്ടികയിൽ ഡെമോക്രസി റാങ്കിൽ 53ആമതാണ് രാജ്യം. വാട്സാപ്പ് പോലുള്ള ഏതെങ്കിലും സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഇനിയൊരു വിലക്ക് ഏർപ്പെടുത്തിയാൽ ഡെമോക്രസി റാങ്ക് വീണ്ടും താഴോട്ട് പോകും. അന്താരാഷ്ട്ര തലത്തിൽ ഇത് ഇന്ത്യക്കുണ്ടാക്കുന്ന പ്രത്യഘാതം ഗുരുതരമാകും. ഇതറിയാവുന്ന കേന്ദ്രത്തിന് വാട്സാപ്പ് ഉപയോഗം ഇന്ത്യയിൽ വിലക്കാനും കഴിയുന്നില്ല.
പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് സാമൂഹിക മാദ്ധ്യമങ്ങൾ സര്‍ക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതും വാട്സാപ്പ് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ജനാധിപത്യ പോരാട്ടങ്ങളിലും അവകാശ സംരക്ഷണ സമരങ്ങളിലും ഇന്നേറ്റവും കൂടുതൽ സഹായകമാകുന്നത് വാട്സാപ്പ് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളാണ്.
ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്രശ്രമം. ഇതിനാലാണ് 2017ലെ ജസ്റ്റിസ് കെഎസ് പുട്ടസ്വാമിയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള സുപ്രധാന ആധാർ കേസിലെ വിധി വാട്സാപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 പ്രകാരം സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമായി പരിരക്ഷിക്കപ്പെടുന്നു എന്നായിരുന്നു ആധാർ കേസിലെ നിയമവ്യാഖ്യാനം. ഇതിനെ പരാമര്‍ശിച്ച്, സര്‍ക്കാര്‍ നിരീക്ഷണം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും വാട്സാപ്പ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കാമെന്ന് പറഞ്ഞ ഗൂഗിളും യൂട്യൂബും, വാട്സാപ്പ് പോലെ പരമാവധി സ്വകാര്യത ഉറപ്പുവരുത്തുന്ന മാദ്ധ്യമങ്ങളല്ല. വാട്സാപ്പ് നിലവിൽ ഫേസ്ബുക് ഉടമസ്ഥതിയിലാണ്. അതേസമയം, വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
Most Read: കോവിഡ് ഉറവിടം കണ്ടെത്താൻ അന്താരാഷ്ട്ര വിദഗ്ധർക്ക് സ്വാതന്ത്ര്യം നൽകണം; അമേരിക്ക
Informative