ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധരെ അനുവദിക്കണമെന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
കോവിഡ് 19ന്റെ ആദ്യ കേസുകൾ റിപ്പോർട് ചെയ്യുന്നതിന് ഒരു മാസം മുമ്പ് 2019 ഡിസംബറിൽ ചൈനീസ് വൈറോളജി ലബോറട്ടറിയിലെ ഗവേഷകർ ഗുരുതരാവസ്‌ഥയിൽ ആയിരുന്നുവെന്ന റിപ്പോർട്ടുകൾ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതിൽ വിശദമായ പഠനവും അന്വേഷണവും നടക്കുന്നുണ്ടെന്ന് യുഎസ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
‘കോവിഡ് ഉറവിട പഠനത്തിന്റെ രണ്ടാം ഘട്ടം സുതാര്യമായും, ശാസ്‌ത്രീയമായും റഫറൻസ് നിബന്ധനകളോടെ ആരംഭിക്കണം, കൂടാതെ വൈറസിന്റെ ഉറവിടത്തെയും പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളെയും പൂർണമായി വിലയിരുത്തുന്നതിന് അന്താരാഷ്‌ട്ര വിദഗ്‌ധർക്ക് സ്വാതന്ത്ര്യവും വേണം.’ യുഎസ് ആരോഗ്യ സെക്രട്ടറി സേവ്യർ ബെക്ര ലോകാരോഗ്യ സംഘടനയുടെ വാർഷിക യോഗത്തിൽ ആവശ്യപ്പെട്ടു.
മാർച്ചിൽ ചൈനീസ് വിദഗ്‌ധരുമായി ചേർന്ന് നടത്തിയ പഠനത്തിനൊടുവിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ അട്ടിമറി സാധ്യതകളെ പൂർണമായി തള്ളിയിരുന്നു. ഏകദേശം നാലാഴ്‌ചയോളം വുഹാനിൽ ചിലവഴിച്ച സംഘമാണ് റിപ്പോർട് പുറത്തുവിട്ടത്.
ചൈനീസ് ലാബിൽ നിന്നും വൈറസ് അബദ്ധവശാൽ പുറത്തു വന്നതാണെന്നും, കോവിഡ് വ്യാപനം ഒരു മനുഷ്യനിർമിത ദുരന്തമാണെന്നുമുള്ള അഭ്യൂഹങ്ങളെ പാടെ തള്ളുന്നതാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് യുഎസ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
Read Also: ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ