ഡെൽഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിക്കാൻ ഫേസ്ബുക് തീരുമാനിച്ചതായി റിപ്പോർട്. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളും വീഡിയോകളും വരികളും മറ്റും അപ്‍ലോഡ് ചെയ്യുന്ന ഐപി അഡ്രസ് ഉൾപ്പടെ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും ഉദ്യോഗസ്‌ഥർക്ക് അധികാരം നൽകുന്നതാണ് നിയമം. സമൂഹ മാദ്ധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ളാറ്റ് ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്.
അതാത് സമൂഹ മാദ്ധ്യമങ്ങളും ഒടിടി പ്ളാറ്റ് ഫോമുകളും ഇന്ത്യയില്‍ പരാതികൾ പരിഹരിക്കുന്നതിനും നിയമപരമായ ആവശ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു പ്രധാന നിര്‍ദേശം. ഇവയിൽ തീരുമാനം എടുത്തതായി ഫേസ്ബുക് പറയുന്നില്ല. ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങളുടെ തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല.
കൂടുതൽ ഇടപെടൽ വേണ്ട ചില വിഷയങ്ങളിൽ ആഴത്തിൽ ചർച്ച ആവശ്യമാണെന്നും ഇതിന് കൂടുതൽ സമയം വേണമെന്ന് അറിയിച്ചതായും ദേശീയമാദ്ധ്യമങ്ങൾ പറയുന്നു. ‘ഐടി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ശ്രമിക്കും. ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ സുരക്ഷിതമായും സ്വതന്ത്രമായും പ്രകടിപ്പിക്കാനുള്ള ഇടമായിത്തന്നെ നിലകൊള്ളുന്നതിൽ ഫേസ്ബുക് പ്രതിജ്‌ഞാബദ്ധരാണ്’– ഫേസ്ബുക് വ്യക്‌തമാക്കി.
എന്നാൽ, ഇതെങ്ങനെ എന്നത് ഫേസ്ബുക് വ്യക്‌തമാക്കിയിട്ടില്ല. ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ, സമൂഹ മാദ്ധ്യമങ്ങൾക്ക് നോട്ടീസ് നൽകിയത്. ഈ സമയപരിധി മെയ് 25ന് ഇന്നലെയാണ് അവസാനിച്ചത്.
പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹ മാദ്ധ്യമങ്ങളുടെ ഇന്ത്യയിലെ ലഭ്യത അവസാനിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഐടി വിദഗ്‌ധരും അന്താരാഷ്‌ട്ര നിയമപണ്ഡിതരും പറയുന്നതനുസരിച്ച് ‘നിരോധനം, ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ റാങ്കിനെ വീണ്ടും താഴോട്ട് കൊണ്ടുപോകും. ഇപ്പോൾ തന്നെ 53ആമതാണ് നമ്മുടെ സ്‌ഥാനം. അതുകൊണ്ട് തന്നെ ഇന്ത്യ, സാമൂഹിക മാദ്ധ്യമങ്ങളെ നിരോധിക്കാനുള്ള സാധ്യത കാണുന്നില്ല‘ എന്ന് വിശദമാക്കുമ്പോഴും ഉപഭോക്‌താക്കൾ ആശങ്കയിലാണ്.
Most Read: ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാൻ ബിജെപിക്ക് അധികാരമില്ല; പ്രിയങ്ക ഗാന്ധി