കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു വിളിക്കുന്നതിലൂടെ അവസാനിക്കുമെന്നാണ് ഞാൻ മനസിലാക്കുന്നത്; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ മലബാർ ന്യൂസിനോട് പറഞ്ഞു.
കേന്ദ്രം ഫാസിസം നടപ്പിലാക്കുന്നു, മുസ്ലിം സമൂഹത്തെ വേട്ടയാടുന്നു, ഇത് ഹിന്ദു മുസ്ലിം പ്രശ്നമാണ് എന്ന രീതിയിലേക്കൊന്നും വിഷയങ്ങളെ കൊണ്ടുപോകേണ്ടതില്ല. ഒരു എംപി എന്ന നിലയിൽ കഴിഞ്ഞ 7 വർഷമായി ലക്ഷദ്വീപിൽ എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. നിലവിൽ സംഭവിക്കുന്നത് പ്രഫുൽ പട്ടേൽ എന്ന വ്യക്തി, അദ്ദേഹത്തിന്റെ താൽപര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിൽ കച്ചവടക്കണ്ണും അഴിമതിയും ഒപ്പം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര നിലപാടുകളും കടന്നു വരുന്നു. ഇതാണ് ഞങ്ങൾ നേരിടുന്ന പ്രശ്നം; എംപി വ്യക്തമാക്കി.
ഡയറി ഫാമുകൾ പൂട്ടാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് മുതൽ ലക്ഷദ്വീപിൽ നടപ്പിലാക്കാനായി കേന്ദ്രസർക്കാരിന് ഇദ്ദേഹം സമർപ്പിച്ചിട്ടുള്ള പല ജനവിരുദ്ധ നിർദ്ദേശങ്ങളും പ്രഫുൽപട്ടേൽ എന്ന വ്യക്തിയുടെ പലതാൽപര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ദ്വീപിലെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലും പ്രഫുൽ പട്ടേൽ വഴിവിട്ട് ഇടപെടുന്നു. വികസന അതോറിറ്റിക്ക് ദ്വീപിന്റെ പൂർണ അധികാരം നൽകാനുള്ള നീക്കവും നിയമവിരുദ്ധമാണ്; മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇദ്ദേഹവുമായി സംസാരിച്ചതിലെ പ്രസക്ത ഭാഗങ്ങൾ:
ലക്ഷദ്വീപ് കപ്പലുകൾ എന്തുകൊണ്ട് മംഗലാപുരത്തേക്ക്?
ലക്ഷദ്വീപിലേക്കുള്ള ചരക്ക് / യാത്രാ ഗതാഗതം ബേപ്പൂര് തുറമുഖത്ത് നിന്ന് കര്ണാടകയിലെ മംഗളൂരുവിലേക്ക് മാറ്റാന് നീക്കം നടക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ചരിത്രാതീത കാലം മുതൽ കോഴിക്കോടുമായാണ് ലക്ഷദ്വീപിന്റെ ഹൃദയബന്ധം. ബേപ്പൂർ തുറമുഖമാണ് ഈ ബന്ധം ഇന്നും ഇന്നലെയും ഇനിയങ്ങോട്ടും നിലനിറുത്താനുള്ള വഴി. കോഴിക്കോടുമായി നൂറ്റാണ്ടുകള് പഴക്കമുള്ള ബന്ധം വിഛേദിക്കുന്നത് ദ്വീപ് ജനതക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്.
അതവരുടെ അസ്ഥിത്വം മുറിച്ചുമാറ്റുന്നതിന് തുല്യമാണ്. ലക്ഷദ്വീപിലെ അനേകം കുടുംബങ്ങൾ വിവാഹ ബന്ധങ്ങളിലൂടെയും വ്യപാര ബന്ധങ്ങളിലൂടെയും കോഴിക്കോടുമായി ഊട്ടിയുറപ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൃദയബന്ധം നിലനിറുത്താനും കേരളവുമായുള്ള അകലം കുറയ്ക്കാനും ബേപ്പൂർ തുറമുഖം വികസിപ്പിക്കണം. കാലാനുസൃതമായി മെച്ചപ്പെട്ട കപ്പൽ ചരക്കുനീക്ക/യാത്രാ സൗകര്യങ്ങൾക്ക് അനുയോജ്യമായി ഈ തുറമുഖം മെച്ചപ്പെടുത്തിയില്ല. അതൊരുവലിയ പോരായ്മയാണ്. ഈ സാഹചര്യമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ മുതലെടുക്കുന്നത്. ഇതിനെ തടയാൻ കേരളത്തിലെ സംസ്ഥാന സർക്കാരിന് കീഴിലുള്ള ബേപ്പൂർ തുറമുഖം വികസിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. ലക്ഷദ്വീപ്-ബേപ്പൂർ തുറമുഖങ്ങൾ തമ്മിലുള്ള വാണിജ്യ-യാത്രാ ബന്ധം തകരാതിരിക്കാൻ ഇതുമാത്രമാണ് പോംവഴി. ഇനിയും താമസിപ്പിക്കരുത്.
ലക്ഷദ്വീപിന് വേണ്ടി ബേപ്പൂർ തുറമുഖത്ത് ഒരു കപ്പൽ വാർപ്പ് ഉടനെ നിർമിക്കേണ്ടതുണ്ട്. ലക്ഷദ്വീപ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കണം ഇത്. ഇതിനാവശ്യമായ ഫണ്ട് നൽകാൻ ലക്ഷദ്വീപ് തയ്യാറാണ്. കൊച്ചിയിൽ 2016മുതൽ സമാന മാതൃകയിലുള്ള കപ്പൽ വാർപ്പ് ലക്ഷദ്വീപിനുണ്ട്. ഇതേ മാതൃക ബേപ്പൂരിലും പിന്തുടരാവുന്നതാണ്. മുൻപുണ്ടായിരുന്ന രണ്ട് കേരള സർക്കാരുകളുമായും ഈ വിഷയം പലവട്ടം ചർച്ച ചെയ്തതാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ചില കാൽവെപ്പുകൾ നടക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ തുടങ്ങിവച്ച പ്രവർത്തനങ്ങളിപ്പോൾ നിശ്ചലമാണ്.
എന്താണ് ബീഫ് നിരോധനത്തിലെ യാഥാർഥ്യം?
ബീഫ് നിലവിൽ നിരോധിച്ചിട്ടില്ല. എന്നാൽ, അതിനുള്ള സാധ്യത മുന്നിലുണ്ട്. നിബന്ധനകളോടെയുള്ള നിരോധനത്തിന് ആവശ്യമായ പ്രഥമരൂപരേഖ കേന്ദ്രസർക്കാരിന് മുന്നിലാണ്. എംപി എന്ന നിലയിൽ, ഈ കരട് നിയമത്തിൽ എന്റെ വിയോജിപ്പ് കാര്യകാരണ സഹിതം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണം (Preservation of Animals) എന്ന രീതിയിലാണ് ഇത് നടപ്പിലാക്കാൻ പദ്ധതിയിടുന്നത്. ഇതിൽ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്.
ദ്വീപ്വാസികളുടെ ആരംഭകാലം മുതലുള്ള ഭക്ഷണരീതിയിൽ കൈവെക്കാൻ കേന്ദ്രം തുനിയുമോ എന്നുപറയാൻ ഞാനിപ്പോൾ ആളല്ല. പലസംസ്ഥാനങ്ങളിലും നടന്നിട്ടുള്ള കാര്യങ്ങളും കേന്ദ്രത്തിനെ നയിക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകളും ബീഫ് നിരോധന നിയമത്തിലേക്കുള്ള സാധ്യതയാകുമോ എന്ന് ജനം ഭയക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
സ്കൂളുകളിൽ ബീഫും മൽസ്യവും നിരോധിച്ചോ?
അങ്ങനെയൊരു ശ്രമം നടത്തിയിരുന്നു എന്നത് സത്യമാണ്. കുട്ടികൾക്ക് സ്കൂളുകളിൽ പൂർണമായും വെജിറ്റേറിയൻ ഭക്ഷണമാക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കർണാടക ആസ്ഥാനമായ ഒരു കമ്പനിയെ സ്കൂൾ കുട്ടികൾക്കുള്ള വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തിരുന്നു ഇതും പ്രഫുൽ പട്ടേൽ താൽപര്യം ആയിരുന്നു. എന്നാലിത് നടപ്പിലാക്കിയിട്ടില്ല. നിലവിൽ കുട്ടികൾക്ക് എല്ലാ ഭക്ഷണവും ലഭിക്കുന്നുണ്ട്. ബീഫും മീനും ഉൾപ്പടെയെല്ലാം കിട്ടുന്നുണ്ട്.
ബീഫ് നിരോധനം ലക്ഷ്യമിട്ട് കേന്ദ്രത്തിന് മുന്നിലുള്ള ‘പ്രഥമരൂപരേഖ’ യെ സംബന്ധിച്ച് കൂടുതലറിയാമോ എന്ന ചോദ്യത്തിന് എംപി പറഞ്ഞ മറുപടി
‘പ്രിസർവേഷൻ ഓഫ് അനിമൽസ് റെവലൂഷൻ‘ എന്നാണ് കരട് നിയമത്തിന് നൽകിയിരിക്കുന്ന പേര്. ഇപ്പോൾ ഈ നിയമം പ്രാബല്യത്തിലുണ്ട് എന്ന രീതിയിലുള്ള പ്രചരണം തെറ്റാണ്. കരടുരൂപമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്. ഇതിൽ പറയുന്നത് അനുസരിച്ച് പശു, പാല് തരുന്ന പശു, എരുമ, കാള എന്നിവയെ കൊല്ലണമെങ്കിൽ അതിന് നിരവധികടമ്പകൾ കടക്കേണ്ടിവരും. നിരോധിക്കും എന്ന് പറയാതെ നിബന്ധനകൾ എന്നാണ് പറയുന്നത്. പക്ഷെ പ്രയോഗത്തിൽ വരുമ്പോൾ അത് നിരോധനമായി മാറും എന്നതാണ് യാഥാർഥ്യം.
എന്താണ് പ്രഫുൽ പട്ടേലിനെ സംബന്ധിച്ച് പറയാനുള്ളത്
ഒരു എംപി എന്ന നിലയിൽ എനിക്ക് പോലും അദ്ദേഹം അകസസ്ബിളല്ല (ലഭ്യമാകുന്ന പ്രകൃതമല്ല) എന്നതാണ് വലിയ പ്രശ്നം. ദ്വീപിനെ സംബന്ധിച്ചും ഇവിടുത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥിതി, ജീവിത സംസ്കൃതി, പൈതൃക പാരമ്പര്യം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് പോലും സാധിക്കുന്നില്ല. ഫോണിൽ ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചാലായി എന്നതാണ് സ്ഥിതി. അദ്ദേഹം മിക്ക സമയത്തും ഇവിടെ ഉണ്ടാകാറില്ല. പകരം അദ്ദേഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കുറച്ചേറെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അവരിലൂടെയാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇദ്ദേഹത്തിനോ പുതുതായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കൊ ഈ ദ്വീപിനെ അറിയില്ല എന്നതാണ് മുഖ്യപ്രശ്നങ്ങളിൽ മറ്റൊന്ന്.
കേന്ദ്രം എങ്ങനെയാണ് ലക്ഷദ്വീപിനോട് ഇടപെടുന്നത്
എന്നെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും പ്രത്യയശാസ്ത്ര ഭിന്നതയും മാറ്റിവച്ചാൽ, എനിക്കിപ്പോൾ കേന്ദ്രവുമായി 6 വർഷത്തിൽ കൂടുതൽ അനുഭവമായി. ഞാനിപ്പോൾ രണ്ടാം തവണയാണ് ദ്വീപിൽ നിന്ന് എംപി ആകുന്നത്. ഈ അഡ്മിനിസ്ട്രേറ്റർക്ക് മുൻപ് കേന്ദ്രത്തിൽ നിന്ന് ഗൂഢ ലക്ഷ്യത്തോടെയുള്ള ഒരു കൈകടത്തലും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ പ്രഫുൽ പട്ടേൽ നിയമിതനായ ഈ കഴിഞ്ഞ 5 മാസം കൊണ്ട് ജനവിരുദ്ധമായ നിരവധി കാര്യങ്ങളാണ് സംഭവിക്കുന്നത്. അത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു വിളിച്ചാൽ തീരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ഫണ്ട് വിനിയോഗം?
കഴിഞ്ഞ ടേമിൽ എനിക്ക് ലഭ്യമായ മുഴുവൻ എംപി തുകയും ദ്വീപിൽ ചെലവഴിച്ചിട്ടുണ്ട്. മാത്രവുമല്ല, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായത് കൊണ്ട് നമ്മൾ അഡ്മിനിസ്ട്രേഷൻ വഴിയാണ് ഏതൊരു ഫണ്ടിംഗ് അപേക്ഷയും അല്ലങ്കിൽ ബജറ്റും കേന്ദ്രത്തിന് നൽകുന്നത്. ഇതുവരെ നൽകിയ എല്ലാ ബജറ്റുകൾക്കും പൂർണമായല്ലങ്കിലും വേണ്ടരീതിയിലുള്ള പരിഗണന കേന്ദ്രം നൽകിയിട്ടുണ്ട്. അതാണ് ഞാൻ പറഞ്ഞത്, കേന്ദ്രത്തിന്റെ ഏതെങ്കിലും പ്രഖ്യാപിത നയങ്ങൾക്ക് വേണ്ടിയാണ് പ്രഫുൽ പട്ടേൽ ഈ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന്. മാത്രവുമല്ല, നേരെത്തെ പറഞ്ഞതുപോലെ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും പ്രത്യയശാസ്ത്ര ഭിന്നതയും മാറ്റിവച്ച് കാര്യങ്ങളെ വിലയിരുത്തിയാൽ ലക്ഷദ്വീപിനെ കേന്ദ്രം കൈവിട്ടതായി ഒരിക്കലും പറയാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.
Most Read: സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി