ന്യൂഡെൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കവരത്തി പോലീസ് ശിക്ഷ വിധിച്ചതിന് പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ഫെബ്രുവരി 27ന് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനം ഇറക്കിയിരുന്നു.
2009ൽ രജിസ്‌റ്റർ ചെയ്‌ത വധശ്രമക്കേസിൽ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ അടക്കം നാല് പ്രതികളെ പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്‌താണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
അതിവേഗത്തിൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതി അതൃപ്‌തിയും രേഖപ്പെടുത്തിയിരുന്നു. അപ്പീൽ ഹൈക്കോടതി പരിഗണിച്ച് കൊണ്ടിരിക്കവേയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതേസമയം, തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകൻ ശശി പ്രഭു തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ എംപി സ്‌ഥാനത്തിന് ഫൈസൽ അർഹനാണെന്ന് വ്യക്‌തമാക്കിയാണ് കത്ത്.
2009ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പിഎം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ 11ആം തീയതി കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ അടക്കം നാല് പ്രതികളെ ശിക്ഷിച്ചത്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയൊടുക്കാനുമാണ് കവരത്തി ജില്ലാ കോടതി വിധിച്ചത്. ഈ വിധി ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.
Most Read: ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ; സർക്കാരിനെതിരെ അധ്യാപകർ കോടതിയിൽ