കോഴിക്കോട്: പൊതുവിദ്യായങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്‌തമാണെന്നും, ഇതുമൂലം മിക്ക സ്‌കൂളുകളിലും പദ്ധതി താളം തെറ്റിയ അവസ്‌ഥയിൽ ആണെന്നും അധ്യാപക സംഘടനകൾ ആരോപിക്കുന്നു.
നിലവിൽ, കടം വാങ്ങിയും പിടിഎയുടെ സഹായത്തോടെയുമാണ് മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുന്നതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വിഷയം നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും കാര്യമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നുമാണ് അധ്യാപകർ പറയുന്നത്. ഈ സാഹചര്യത്തിൽ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെതിരെ നിയമ നടപടിയുമായി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഒന്ന് മുതൽ എട്ട് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്ക് സൗജന്യവും പോഷക സമൃദ്ധവുമായ ആഹാരം നൽകുകയെന്ന ലക്ഷ്യത്തോടെ, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ സംയുക്‌തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. 2016ൽ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിലവിലെ ഉച്ചഭക്ഷണ പദ്ധതി.
പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും, 40 ശതമാനം സംസ്‌ഥാന സർക്കാരുമാണ് വഹിക്കുന്നത്. പദ്ധതി പ്രകാരം, ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്നത്. അതാകട്ടെ, 150 കുട്ടികൾ വരെയുള്ള സ്‌കൂളുകൾക്ക് മാത്രം. 150നും 500നും ഇടയിലാണ് കുട്ടികളുടെ എണ്ണമെങ്കിൽ ഒരു കുട്ടിക്ക് ഏഴ് രൂപയും, 500ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ ആറ് രൂപയുമാണ് അനുവദിക്കുന്നത്.
എന്നാൽ, പലവ്യഞ്‌ജനങ്ങൾ, പച്ചക്കറി,പാൽ, മുട്ട, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയർന്നതോടെ നിലവിൽ സർക്കാർ നൽകുന്ന തുക സ്‌കൂളുകൾക്ക് തികയുന്നില്ല. ആഴ്‌ചയിൽ രണ്ടു ദിവസം പാലും മുട്ടയും എന്ന രീതിയിൽ ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കണമെന്ന് നിഷ്‌കർഷിച്ചത് സംസ്‌ഥാന സർക്കാറായിട്ടും വിഹിതം വർധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. വിഷയത്തിൽ നേരത്തെ അധ്യാപക സംഘടനകൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമടക്കം നടത്തിയിരുന്നു.
കൂടാതെ, വിഹിതം വർധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന പരാമർശം പ്രതിപക്ഷം നിയമസഭയിൽ അടക്കം ഉന്നയിച്ചിരുന്നു. ഒന്നും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രൈവറ്റ് സെക്കണ്ടറി സ്‌കൂൾ ഹെഡ് മാസ്‌റ്റേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഒരു കുട്ടിക്ക് എട്ട് രൂപ എന്നത് 18 ആയി ഉയർത്തണമെന്നാണ് ആവശ്യം. തുക വർധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജൻസികളെ ഏൽപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Most Read: ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ആർഎസ്എസ് ഭരണഘടനയുടെ അടിവേരറുക്കുന്നു- മുഖ്യമന്ത്രി