തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ അടിവേരറുക്കുന്ന പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്‌തു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണാധികാരത്തിന്റെ പേരിൽ ഭരണഘടനയെ ഇല്ലാതാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരള നവോത്‌ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മതേതര സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. മുസ്‌ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങളെ ആഭ്യന്തര ശത്രുക്കളായി സംഘപരിവാർ ചിത്രീകരിക്കുകയാണ്. ബിജെപി നേതാക്കൾ നേരിട്ടാണ് ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്നത്. കേന്ദ്ര ഭരണാധികാരത്തിന്റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുക ആണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ജാതി, മത വിദ്വേഷങ്ങളുടെ ചങ്ങല പൊട്ടിക്കാൻ ഭരണഘടനക്ക് ശേഷിയുണ്ട്. ആ ചങ്ങല പൊട്ടിക്കാനുള്ള ആയുധമാണ് ഭരണഘടന. എന്നാൽ, നാം അത് എത്ര ഉപയോഗിച്ചു എന്ന കാര്യം സംശയമാണ്. ജാതി-മത ചിന്തയുടെ ചങ്ങല പൊട്ടിക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. മത വിദ്വേഷം ഏതൊക്കെ രീതിയിൽ രാജ്യത്തെ ശിഥിലീകരിക്കുമെന്ന് നാം കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിജി വധം എന്നത് ഗാന്ധിജിയുടെ മരണം എന്ന് പാഠപുസ്‌തകങ്ങളിൽ മാറ്റി തുടങ്ങിയിരിക്കുന്നു. ഭരണഘടനാ ശിൽപ്പിയല്ല അംബേദ്ക്കർ എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഹിന്ദുവിന് വിപരീതം മുസ്‌ലിം എന്ന് ചിലയിടങ്ങളിൽ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചതാണ്. അത് ഭരണഘടനക്ക് എതിരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം