ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ 10,000 കോടി അധികം കടമെടുക്കാൻ അനുമതി തേടി കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ ഇടക്കാല ഉത്തരവിറക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
പെൻഷൻ ഉൾപ്പടെ നൽകുന്നതിന് അടിയന്തിരമായി 10,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 14ആം ധനകാര്യ കമ്മീഷന്റെ ശുപാർശ കാലയളവിൽ സംസ്‌ഥാനത്തിന് അനുവദിച്ച ചില തുകകൾ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ധനകാര്യ കമ്മീഷന്റെ കാലയളവിൽ 21,000 കോടി രൂപയുടെ വായ്‌പാ പരിധി വെട്ടിക്കുറച്ചത്. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
2023-24 സാമ്പത്തിക വർഷം അധിക കടമെടുപ്പിന് അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ, ഹോളി അവധിയെ തുടർന്ന് കോടതി ഉത്തരവിറക്കുന്നത് വൈകി. 2023-24 സാമ്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിനം ശനിയാഴ്‌ച അവസാനിച്ചിരുന്നു. സുപ്രീം കോടതിക്ക് കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ ഇനിയും കടമെടുക്കാനുള്ള അനുമതി നൽകാവുന്നതേ ഉള്ളൂവെന്ന് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!