പാലക്കാട്: 18-കാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സാമ്പത്തികമായി ഉയർന്ന രീതിയിൽ ജീവിക്കുന്ന പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മർദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ മാസം 15ന് ആണ് മണ്ണാർക്കാട് ബസ് സ്‌റ്റാൻഡിൽ നിന്ന് നാലംഗ സംഘം അഫ്‌സലിനെ കാറിൽ തട്ടികൊണ്ടുപ്പോയത്.
തുടർന്ന് അട്ടപ്പാടി വരെ യുവാവിനെ കാറിൽവെച്ച് ക്രൂരമായി മർദ്ദിച്ചു. ബോധം നഷ്‌ടപെട്ടതിന് പിന്നാലെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുമ്പുകട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരിക്കേൽപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന അഫ്‌സലിനെ ശാരീരികാവസ്‌ഥ ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും, ഇതുവരെ മൊഴി എടുത്തിട്ടില്ലന്നും കുടുംബം ആരോപിച്ചു. മണ്ണാർക്കാട് സ്വകാര്യ കോളേജിലെ സിവിൽ എൻജിനിയറിങ് വിദ്യാർഥിയാണ് അഫ്‌സൽ. കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ അഫ്‌സലിന്റെ സുഹൃത്ത് മൊബൈലിൽ പകർത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന തെളിവ്. പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുക്കാൻ എത്തിയപ്പോൾ ആക്രമിച്ചവരുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അഫ്‌സലിന്റെ ബന്ധുക്കൾ പറഞ്ഞു.
Most Read: മൂന്നു ദിവസം ദുഃഖാചരണം; കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കി