കാസർഗോഡ്: നീലേശ്വരം നഗരസഭാ ഓഫിസിൽ നിന്ന് വിവാഹങ്ങളുടെ രജിസ്‌റ്റർ കാണാതായ സംഭവത്തിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടറെ സ്‌ഥലം മാറ്റാൻ തീരുമാനം. കൂടാതെ, ഒരു വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. 2016 മുതൽ 2019 വരെയുള്ള കാലയളവിലെ 155 വിവാഹങ്ങളുടെ രജിസ്‌റ്റർ ആണ് നഗരസഭാ ഓഫിസിൽ നിന്ന് കാണാതായത്.
സംഭവത്തിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. ഇവരെ നഗരസഭയിൽ നിന്ന് സ്‌ഥലം മാറ്റുന്നതിന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജൂൺ 16ന് ചേർന്ന ആരോഗ്യ സ്‌ഥിരം സമിതി യോഗം ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കൗൺസിലിനോട് ശുപാർശ ചെയ്‌തിരുന്നു.
ജൂലൈ 22ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഉദ്യോഗസ്‌ഥയ്‌ക്ക് കുറ്റാരോപിത മെമ്മോ നൽകി റിപ്പോർട് തരാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Read Also: പാലക്കാട് അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു