കൊച്ചി: മൂവാറ്റുപുഴയിൽ ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയുമ്പോൾ ബാങ്ക് ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച മാത്യു കുഴൽനാടൻ എംഎൽയ്‌ക്ക് എതിരെ വിമർശനം. എംഎൽഎയുടെ നടപടിക്കെതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തി.
മൂവാറ്റുപുഴയിൽ ഉണ്ടായത് രാഷ്‌ട്രീയ പ്രേരിത സംഭവങ്ങൾ ആണെന്നായിരുന്നു ന്യായീകരണം. ‘എംഎല്‍എ മാത്യു കുഴല്‍നടനും ഒപ്പമുണ്ടായിരുന്ന നേതാക്കളും തന്നെ വ്യക്‌തിപരമായി അറിയുന്ന ആളുകളാണ്. ഇവരിലാരും തന്നെ വിളിച്ച് സംസാരിച്ചില്ല. അവര്‍ തന്നെ വിളിച്ച് അറിയിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വേറൊരു തലത്തിലേക്ക് പ്രശ്‌നങ്ങളെ എത്തിക്കാനാണ് ശ്രമം നടന്നത്. എംഎൽഎ രാഷ്‌ട്രീയം കളിക്കുകയാണ്’; ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
കോടതി നിർദ്ദേശത്തെ തുടര്‍ന്നാണ് ജപ്‌തി നടപടിയുണ്ടായത്. എന്നാല്‍ ഗൃഹനാഥന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ തിരിച്ച് നല്‍കാന്‍ താന്‍ ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കൂടിയാണ് ഗോപി കോട്ടമുറിക്കൽ.
കുട്ടികളെ പുറത്താക്കിയെന്ന ആരോപണവും അദ്ദേഹം തള്ളി. കുട്ടികൾ അവസാനമാണ് എത്തിയത്. വീടിന് മുന്നില്‍ പ്രതിഷേധവുമായി കൂടി നിന്നവരാരും വീട്ടുടമ അജീഷിന്റെ അവസ്‌ഥ പറഞ്ഞിരുന്നില്ല. ആള്‍ക്കൂട്ടത്തെ ഭയന്നാണ് ഉദ്യോഗസ്‌ഥര്‍ അങ്ങോട്ട് പോകാതിരുന്നത്. നിയമപ്രകാരം ബാങ്ക് നടപടി സ്വീകരിച്ചപ്പോള്‍ ഏത് നിയമപ്രകാരമാണ് എംഎല്‍എ വാതില്‍ തുറന്നതെന്നും ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു.
ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിൽ ബാങ്ക് ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ട് പൊളിച്ച് എംഎൽഎ വീട്ടുകാരെ അകത്ത് കയറ്റിയത്. പായിപ്ര സ്വദേശി അജേഷിന്റെ വീടാണ് ബാങ്ക് ജപ്‌തി ചെയ്‌തത്. ഇന്നലെ ഉച്ചക്ക് ഗൃഹനാഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ട് അർബൻ ബാങ്ക് വീട് ജപ്‌തി ചെയ്‌തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കുട്ടികളെ ഇറക്കിവിട്ട വിവരമറിഞ്ഞ് എത്തിയ എംഎൽഎ പൂട്ടുപൊളിച്ച് ഇവരെ അകത്ത് കയറ്റുകയായിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് ബാങ്ക് ചെയർമാൻ വിശദീകരണവുമായി രംഗത്തെത്തിയത്.
Most Read: സിൽവർ ലൈന് അനുമതി നൽകില്ലെന്ന് ആവർത്തിച്ച് മുരളീധരൻ