തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രവും സംസ്‌ഥാനവും നേർക്ക് നേർ. പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സാമൂഹികാഘാത പഠനം പോലും നടത്താനാകാത്തത് പൊതുജനങ്ങൾ പദ്ധതിക്ക് എതിരാണ് എന്നതിനുള്ള തെളിവാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ജനവികാരമാണ് സർക്കാർ കണക്കിലെടുക്കുന്നത് എങ്കിൽ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകുമെന്നായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണം. അതേസമയം, മൂന്ന് ജില്ലകളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താല്‍ക്കാലികമായി നിര്‍ത്തി. എറണാകുളം, ആലപുഴ , പത്തനംതിട്ട ജില്ലകളിലാണ് ജനങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. പ്രതിഷേധം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടു പോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. ഇക്കാര്യം റവന്യൂ വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
പദ്ധതി മേഖലകളിലെ ജനങ്ങളുടെ സഹകരണമില്ലാതെ പഠനം തുടരാനാകില്ല. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ നിലവില്‍ ഇത് സാധ്യമല്ല.എതിര്‍പ്പിനിടെ പഠനം തുടരുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിലാണ് നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.
Most Read: വെറും മുട്ടറോസ്‌റ്റല്ല, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട്; അമിതവിലയിൽ ഹോട്ടലുടമയുടെ വിശദീകരണം