കൊച്ചി: കൊച്ചിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്‌റ്റുഡിയോകളിൽ മിന്നൽ പരിശോധന നടത്തി പോലീസ്. സ്‌റ്റുഡിയോയുടെ ഉടമസ്‌ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.
അതേസമയം കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരേ ലൈംഗിക അതിക്രമം ഉന്നയിച്ച യുവതി പരാതി ഇല്ലെന്ന് അറിയിച്ചു. വ്യാഴാഴ്‌ച പോലീസിനു മുമ്പാകെ നേരിട്ടെത്തിയാണ് യുവതി പരാതി ഇല്ലെന്ന് വ്യക്‌തമാക്കിയത്.
അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേർ തന്നെ വിവരങ്ങളറിയാൻ വിളിക്കുന്നുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി മാതാപിതാക്കളോടൊപ്പമെത്തി പോലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ യുവതി താൻ നേരിട്ട അതിക്രമം വെളിപ്പെടുത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വർഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്‌തപ്പോൾ നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇൻസ്‌റ്റഗ്രാമിലൂടെ നിരവധി യുവതികൾ സമാന സാഹചര്യത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ച് രംഗത്തെത്തി.
ടാറ്റൂ സ്‌റ്റുഡിയോകളുടെ ലൈസൻസ് സംബന്ധിച്ചും പലയിടത്തും പരാതികൾ ഉയർന്നിട്ടുണ്ട്. ശാസ്‌ത്രീയ രീതിയിലല്ല പലതും പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.
Most Read: ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു; കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു