മലപ്പുറം: ജില്ലയിൽ അഞ്ചാംപനി സ്‌ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. മതസംഘടന പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി ഇന്ന് കളക്‌ട്രേറ്റിൽ യോഗം ചേരും. രോഗവ്യാപനം തടയാൻ പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ എഴുപതോളം തദ്ദേശ സ്‌ഥാപനങ്ങളിലും രോഗവ്യാപനം റിപ്പോർട് ചെയ്‌തതായും, ഇനിയും വ്യാപനം ഉണ്ടാകുമെന്ന സൂചന ഉണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ തിരഞ്ഞെടുത്ത സ്‌കൂളുകൾ കേന്ദ്രീകരിച്ചു പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ പുരോഗമിക്കുകയാണ്. ഈ ക്യാമ്പുകൾ കൂടുതൽ സ്‌കൂളുകളിലേക്ക് ഒരുക്കാനും, മതസംഘടന പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ചു ക്യാമ്പുകൾ വേഗത്തിൽ നടപ്പിലാക്കാനുമാണ് ഭരണകൂടത്തിന്റെ തീരുമാനം.
എന്നാൽ, പലതരത്തിലുള്ള തെറ്റിദ്ധാരണകളെ തുടർന്ന് കുത്തിവെപ്പ് ഒഴിവാക്കുന്നവർ ഉണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. പ്രതിരോധ കുത്തിവെപ്പ് പരമാവധി പൂർത്തിയാക്കിയാൽ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്നും ഡിഎംഒ പറഞ്ഞു. അതേസമയം, ലോകത്താകമാനം അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നു.
കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ രോഗം വർധിക്കുന്നത് അപകട സൂചനയാണ്. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്. സംസ്‌ഥാനത്ത് അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി മാത്രം 184 പേരുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.
5 വയസിന് താഴെയുള്ളവരാണ് ഈ 184 പേരും. 5 വയസിന് മീതെയുള്ള കുട്ടികളിൽ കുത്തിവെപ്പ് എടുക്കാത്തവർ 300ൽ ഏറെപ്പേരുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇവർക്കുള്ള കുത്തിവെപ്പ് പ്രവർത്തനങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. ദുർബല പ്രദേശങ്ങളിലെ കുട്ടികൾക്ക് അഞ്ചാംപനി, റുബെല്ല വാക്‌സിനുകളുടെ അധിക ഡോസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ബാധിക്കുന്ന രോഗമാണിത്. ഉൽഭവകാലം മുതൽ 10മുതൽ 14ദിവസം വരെ രോഗം നീണ്ടു നിൽക്കും.
Most Read: നവജാത ശിശുവും അമ്മയും മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം