ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് ചികിൽസാ പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു.
അടിയന്തിര ചികിൽസ നൽകാൻ സീനിയർ ഡോക്‌ടർമാർ അടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ലേബർറൂമിൽ പരിചരിച്ച ഡോക്‌ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്ക് എതിരെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞു മരിച്ചത്. പുറത്തെടുക്കുമ്പോൾ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു എന്നാണ് ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞു മരിച്ച വിവരം അറിയിച്ചപ്പോൾ തന്നെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ചു അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ അമ്മയും മരിച്ചത്.
രക്‌ത സമ്മർദ്ദം താഴ്ന്നതാണ് അമ്മയുടെ മരണകാരണം എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധവുമായെത്തി. ആശുപത്രിയിൽ സംഘർഷാവസ്‌ഥ ഉണ്ടായി. മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അമ്പലപ്പുഴ പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
Most Read: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്