ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതൽ 42 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. ഡിസംബർ നാലിനായിരുന്നു തിരഞ്ഞെടുപ്പ്. 50 ശതമാനത്തിലധികം വോട്ടർമാരാണ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത്. ബിജെപി, കോൺഗ്രസ്, ആംആദ്‌മി പാർട്ടികളുടെ ത്രികോണ മൽസരമാണ് ഡെൽഹിയിൽ നടന്നത്.
250 വാർഡുകളാണ് ഡെൽഹി മുനിസിപ്പൽ കോർപറേഷനിൽ ഉള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്‌ഥാനാർഥികളും ബിജെപിയുടെയും ആംആദ്‌മിയുടെയും 250 സ്‌ഥാനാർഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. തിരഞ്ഞെടുപ്പിൽ എഎപിക്ക് വൻവിജയ സാധ്യത പ്രവചിച്ചു എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു.
എന്നാൽ, ഈ പ്രവചങ്ങളെ തള്ളുന്ന ബിജെപി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്. കനത്ത സുരക്ഷയിലാണ് ഡെൽഹിൽ വോട്ടെണ്ണൽ ആരംഭിക്കുന്നത്. 42 കേന്ദ്രങ്ങളിലായി കേന്ദ്ര സായുധ പോലീസ് സേനയുടെ 20 കമ്പനികളെയും, പതിനായിരത്തിലധികം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
2017ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും ബിജെപി വിജയിച്ചിരുന്നു. ആംആദ്‌മി പാർട്ടി 48 സീറ്റുകളും കോൺഗ്രസ് 27 സീറ്റുകളിലുമായിരുന്നു വിജയിച്ചത്. പോൾ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകൾ ബിജെപിയും ആംആദ്‌മി 26.2 ശതമാനവും 21.1 ശതമാനം വോട്ടും നേടിയിരുന്നു. 53 ആയിരുന്നു വോട്ടിങ് ശതമാനം.
നേരത്തെ വോട്ടെടുപ്പിനായി ഡെൽഹിയിലുടനീളം 13,600 സ്‌റ്റേഷനുകൾ സജ്‌ജീകരിച്ചിരുന്നു. അതിൽ 68 എണ്ണം മോഡൽ പോളിംഗ് സ്‌റ്റേഷനുകളും പിങ്ക് പോളിംഗ് ബൂത്തുകളുമാണ്. ഈ വർഷം ദേശീയ തലസ്‌ഥാനത്ത് കേന്ദ്രം പുനഃക്രമീകരണം നടത്തിയതിനെ തുടർന്ന് വാർഡുകളുടെ എണ്ണം 270ൽ നിന്ന് 250 ആയി കുറഞ്ഞു. ഇതിലൂടെ ഡെൽഹിയിലെ പഴയ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളെ ഏകീകരിക്കുകയും ചെയ്‌തിരുന്നു.
Most Read: ഗവർണറുടെ ചാൻസലർ സ്‌ഥാനം: ബിൽ ഇന്ന് നിയമസഭയിൽ