തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള രണ്ട് എയ്‌ഡഡ് കോളേജുകളിൽ മുന്നോക്ക സംവരണം നടത്തിയത് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, കോതമംഗലം മാർ അത്തനേഷ്യസ് എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ ചട്ടങ്ങൾ മറികടന്ന് അലോട്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രിയാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം രണ്ട് കോളേജുകളിലും നിലവിലുള്ള സീറ്റിനേക്കാൾ 10 ശതമാനം അധിക സീറ്റ് മുന്നോക്ക സംവരണം മൂലം ലഭിച്ചു. ന്യൂനപക്ഷ പദവിയുള്ള സ്‌ഥാപനങ്ങളിൽ മുന്നോക്ക സംവരണം പാടില്ലെന്നാണ് കേന്ദ്രസർക്കാർ ഉത്തരവ്. എന്നാൽ, രണ്ട് കോളേജുകളിലും 10 ശതമാനം എന്ന നിലയിൽ മൊത്തം 100 സീറ്റുകൾ അനുവദിച്ചുകൊണ്ടാണ് മുന്നാക്ക സംവരണ പ്രകാരം അലോട്മെന്റ് നടത്തിയത്.
Also Read: സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിൻമാറും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ടി.കെ.എം കോളേജിൽ 55 സീറ്റിലും കോതമംഗലം കോളേജിൽ 45 സീറ്റിലുമാണ് അലോട്മെന്റ് നടത്തിയത്. അതേസമയം, രണ്ടുകോളേജുകളിലും സർക്കാർ സഹായം ലഭിക്കുന്നവ എന്ന നിലയിലാണ് അലോട്മെന്റ് നടത്തിയതെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം വിശദീകരിക്കുന്നത്. ന്യൂനപക്ഷ പദവിയുണ്ടെങ്കിലും ഈ കോളേജുകളിൽ ന്യൂനപക്ഷ ക്വോട്ട സീറ്റുകളില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശവും സീറ്റ് വിഹിതവും പ്രകാരമാണ് അലോട്മെന്റ് നടത്തിയതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ എ.ഗീത അറിയിച്ചു. വിഷയത്തിൽ സർക്കാരിൽ നിന്ന് കൂടുതൽ വ്യക്‌തത തേടുമെന്നും കമ്മീഷണർ പറഞ്ഞു.