വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ

By News Desk, Malabar News
kochi airport
Representational Image
Ajwa Travels

പെരിന്തല്‍മണ്ണ: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം ക്രൂരമർദ്ദനമേറ്റ് അബോധാവസ്‌ഥയിലായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ്‌ സ്‌റ്റേഷന് സമീപം വാക്ക്യത്തൊടി അബ്‌ദുൾ ജലീലാണ് (42) മരിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ജലീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിൽ ആയിരുന്ന ഇദ്ദേഹം വ്യാഴാഴ്‌ച രാത്രി 12.15ഓടെയാണ് മരിച്ചത്. രാവിലെ 7.20ഓടെ മേലാറ്റൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാള്‍ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ അബ്‌ദുൾ ജലീലിന്റെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. കൊണ്ടുവന്നയാളെ അതിനുശേഷം കാണാതായി.

ആശുപത്രിയില്‍നിന്നുള്ള വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയുടെ മേല്‍നോട്ടത്തില്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പോലീസ് സംഘങ്ങള്‍ അന്വേഷണം നടത്തിവരികയാണ്. സൗദിയിലെ ജിദ്ദയില്‍ പത്തുവര്‍ഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്‌ദുൾ ജലീല്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. സ്‌പോണ്‍സര്‍ എടുത്തുനല്‍കിയ ടിക്കറ്റില്‍ രണ്ടുമാസം മുന്‍പേ നാട്ടിലെത്താന്‍ തീരുമാനിച്ചിരുന്നു.

മെയ് 15ന് രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തി. വിമാനമിറങ്ങിയ ശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ച് നാട്ടിലെത്തിയ വിവരം അറിയിച്ചു. സ്വീകരിക്കാന്‍ വരികയായിരുന്ന ഭാര്യയോടും ഉമ്മയോടും പെരിന്തല്‍മണ്ണയില്‍ എത്തിയതായി വിളിച്ചുപറഞ്ഞു. മണ്ണാര്‍ക്കാട് എത്തിയ വീട്ടുകാരോട് മടങ്ങാനും കുറച്ചു വൈകി വീട്ടിലെത്താമെന്നും അറിയിച്ചിരുന്നു. വീട്ടിലെത്താതിരുന്നതോടെ പിറ്റേന്ന് ബന്ധുക്കള്‍ അഗളി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ബന്ധപ്പെടുന്നുണ്ടല്ലോയെന്നും ആളെത്തുമോയെന്നു നോക്കാമെന്നും പറഞ്ഞ പോലീസ് കേസെടുക്കാതെ വിടുകയായിരുന്നു.

പിറ്റേന്ന് വീട്ടുകാര്‍ അങ്ങോട്ടുവിളിച്ച് പരാതിനല്‍കിയ കാര്യം പറഞ്ഞപ്പോള്‍ അത് പിന്‍വലിക്കാനും അടുത്തദിവസം വീട്ടിലെത്തുമെന്നും ജലീല്‍ അറിയിച്ചു. പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്‌ച രാവിലെ ജലീലിനെ ആശുപത്രിയിലെത്തിച്ച കാര്യം അജ്‌ഞാതന്‍ നെറ്റ് കോളിലാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച ആള്‍തന്നെയാണ് വിവരമറിയിച്ചതെന്നാണ് കരുതുന്നത്.

Most Read: വീട്ടുജോലിക്ക് പോലീസുകാർ; ഐപിഎസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE