കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയ പർവീനിന്റെ ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്‌തത്.
ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
മോഫിയ പർവീൻ മരിച്ച വിവരം പുറത്ത് വന്നതോടെ കോതമംഗലത്തെ വീടും പൂട്ടി ഇവർ ഒളിവിൽ പോയിരുന്നു. ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലർച്ചയോടെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ പ്രതികൾ ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
ചൊവ്വാഴ്‌ച രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ആത്‌മഹത്യാ കുറിപ്പിൽ ഭർത്താവ് സുഹൈലിനും ഇയാളുടെ മാതാപിതാക്കൾക്കും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു.
Most Read: സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്